ഹെലികോപ്ടറില്‍ കയറുന്നതിനിടെ മമതാ ബാനര്‍ജിക്ക് അപകടം, വഴുതി വീണു; വീഡിയോ പ്രചരിക്കുന്നു

ഹെലികോപ്ടറില്‍ കയറുന്നതിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വഴുതി വീണു. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉടന്‍ സഹായത്തിനെത്തിയതിനാല്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നു.

ഹെലികോപ്ടറിനകത്ത് കയറിയ ഉടനെ കാല്‍ തെറ്റി വീഴുകയായിരുന്നു. വീണുടൻ സുരക്ഷാ ഉദ്യോഗസ്ഥര്‍ മമതയെ പിടിച്ചെഴുന്നേല്‍പിക്കുന്നത് വീഡിയോയില്‍ കാണാം. ദുര്‍ഗാപൂരില്‍ നിന്ന് അസൻസോളിലേക്കുള്ള യാത്ര പുറപ്പെടുകയായിരുന്നു മമത. ശേഷം മമത അസൻസോളിലേക്ക് യാത്ര തിരിച്ചു.

തുടര്‍ച്ചയായി അപകടത്തില്‍പ്പെടുകയാണ് തൃണമൂൽ നേതാവ്. മാര്‍ച്ച് 14 ന് ഖലിഗട്ടിലെ വസതിയില്‍ വെച്ചും വെച്ച് മമതാ അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് വീണാണ് മമതാ ബാനർജിക്ക് പരിക്കേറ്റത്. തന്നെ പിന്നിൽ നിന്ന് ആരോ തള്ളിയിട്ടതുപോലെ തോന്നിയെന്ന് അന്ന് മമത പറഞ്ഞിരുന്നു.

ജനുവരിയിൽ മമതാ ബാനർജിയ്ക്ക് കാറപകടത്തിലും പരിക്ക് പറ്റിയിരുന്നു. ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് മടങ്ങുംവഴിയായിരുന്നു അപകടം. മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാൻ മമതാ സഞ്ചരിച്ച കാർ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. വാഹനവ്യൂഹത്തിന് മുന്നിലേക്ക് പെട്ടെന്നൊരു കാർ വരികയായിരുന്നുവെന്നാണ് റിപ്പോർട്ട്. അന്ന് ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.