പറ്റുമെങ്കില്‍ ആദ്യം നിങ്ങള്‍ എന്നെ സ്ഥലം മാറ്റൂ; പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ മമത ബാനര്‍ജി

തിരഞ്ഞെടുപ്പു കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പിയുടെ താല്‍പര്യപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് മമത ആരോപിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമബംഗാളിലെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തിനെതിരെയാണ് മമത പൊട്ടിത്തെറിച്ചത്.

ഐ.പി.എസ് ഉദ്യോഗസ്ഥരെ നീക്കാനുള്ള തിരഞ്ഞെടുപ്പു പാനലിന്റെ തീരുമാനം മുന്‍വിധിയോടെയുള്ളതാണ്. ബി.ജെ.പിയുടെ താല്‍പര്യപ്രകാരമാണ് അത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് മമത പറഞ്ഞു. നല്ല പൊലീസ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ മാറ്റിയിരിക്കുന്നത്. അത് ഞങ്ങളെ ബാധിക്കില്ല. പറ്റുമെങ്കില്‍ ആദ്യം നിങ്ങള്‍ എന്നെ മാറ്റൂ എന്നും മമത വെല്ലുവിളിച്ചു.

Read more

ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെയാണ് നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചത്. കൊല്‍ക്കത്ത, ബിന്ദാനഗര്‍ കമ്മീഷണര്‍മാരെ ഉള്‍പ്പെടെ മാറ്റാനായിരുന്നു ആവശ്യപ്പെട്ടത്. ഇവരെ എല്ലാം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.