കുംഭമേളയിലും കോവിഡ് കാലത്തും ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്; ആരെങ്കിലും രാജിവെച്ചോ; ബെംഗളൂരുവില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്; സിദ്ധരാമയ്യയും ശിവകുമാറും രാജിവയ്ക്കില്ലെന്ന് കോണ്‍ഗ്രസ്

ബെംഗളൂരു റോയല്‍ ചലഞ്ചേഴിസിന്റെ കിരീടനേട്ട ആഘോഷത്തിന്റെ ഭാഗമായി 11 പേരുടെ മരണത്തിനിടയാക്കിയ ബംഗളുരു ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രാജിവയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളി.

കുംഭമേളയുമായി ബന്ധപ്പെട്ടുണ്ടായ തിരക്കില്‍പെട്ട് ജനങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വച്ചിരുന്നോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു. സംഭവിച്ചതില്‍ വേദനയുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ശ്രദ്ധിക്കേണ്ടതാണെന്നും ഖാര്‍ഗെ പറഞ്ഞു. ‘കുംഭമേളയില്‍ മാത്രമല്ല, കോവിഡ് കാലത്തും ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മനഃപൂര്‍വമാണ് സംഭവിച്ചതെങ്കില്‍ മനസിലാക്കാമെന്നും അദേഹം പറഞ്ഞു. ബെംഗളൂരുവിലുണ്ടായത് ആകസ്മിക കാര്യമാണിത്. ഞങ്ങളെല്ലാവരും മാപ്പു പറഞ്ഞിട്ടുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.

അംേതസമയം, ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം മാറ്റി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. തിക്കിലും തിരക്കിലും പെട്ടുള്ള ദുരന്തം ആവര്‍ത്തിക്കാതിരിക്കാനാണ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റി സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണഖെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. മേലില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനിതെന്നും പറഞ്ഞു.

ദുരന്തം സര്‍ക്കാരിനെയും തന്നെയും വളരെയധികം വേദനിപ്പിച്ചെന്നും ഒരു സര്‍ക്കാരിനും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്നും സിദ്ധരാമയ്യ പറഞ്ഞു. സ്റ്റേഡിയം മാറ്റി സ്ഥാപിക്കുമെന്ന സിദ്ധരാമയ്യയുടെ നിര്‍ദേശത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. സ്റ്റേഡിയമല്ല, സിദ്ധരാമയ്യയെയാണ് സ്ഥലം മാറ്റേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ആര്‍.അശോക പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ബെംഗളൂരുവിലെ ഔദ്യോഗിക വസതിയിലേക്കോ മൈസൂരുവിലെ വീട്ടിലേക്കോ മാറണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.