ഇന്ത്യ മുന്നണിയെ ഖാർഗെ നയിക്കും, പ്രതിപക്ഷ സഖ്യത്തിന്റെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു, കൺവീനർ സ്ഥാനം നിരസിച്ച് നിതീഷ് കുമാർ

ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ സംഘടിച്ച ഇന്ത്യമുന്നണിയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നയിക്കും.ഇന്ന് ചേർന്ന പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിലാണ് ഖാർഗെയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു.ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന് കൺവീനർ സ്ഥാനം നൽകിയെങ്കിലും നിരസിക്കുകയായിരുന്നു.

അതേ സമയം പ്രതിപക്ഷ സഖ്യത്തിൽ ഭിന്നതകളുടെ സൂചനകൾ നിരവധിയാണ്. ഇന്ന് നടന്ന് യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്തില്ല. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ നിതീഷ് കുമാർ മുന്നണിയെ കോണ്‍ഗ്രസ് നയിക്കണമെന്ന് അഭിപ്രായപ്പെട്ടു. തനിക്ക് സ്ഥാനമാനങ്ങൾ വേണ്ടെന്നും, സഖ്യം ശക്തമാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

10 പാർട്ടികളുടെ നേതാക്കൾ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. നിതീഷ് കുമാർ, എം.കെ സ്റ്റാലിൻ, ശരദ് പവാർ, ഡി രാജ, മല്ലികാർജുൻ ഖാർഗെ, ഒമർ അബ്ദുള്ള, രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, ലാലു യാദവ്-തേജസ്വി യാദവ്, അരവിന്ദ് കെജ്രിവാൾ, ഡി രാജ, ശരദ് പവാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.സീറ്റ് വിഭജനം, ഭാരത് ജോഡോ ന്യായ് യാത്രയിലെ പങ്കാളിത്തം, സഖ്യം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു.