പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണ്: മലാല യൂസഫ്‌സായി

കർണാടകയിൽ മുസ്ലീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് ക്യാമ്പസുകളിലും ക്ലാസ് മുറികളിലും പ്രവേശിക്കാൻ അനുവദിച്ചില്ലെന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണെന്ന് പെൺകുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തക ട്വീറ്റ് ചെയ്തു.

എന്ത് ധരിക്കണം എന്നതിന്റെ പേരിൽ സ്ത്രീകളെ വസ്തുവൽക്കരിക്കുന്നത് നിലനിൽക്കുന്നു. ഇന്ത്യൻ നേതാക്കൾ മുസ്ലീം സ്ത്രീകളെ പാർശ്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും മലാല യൂസഫ്‌സായി ട്വീറ്റിൽ പറഞ്ഞു.

അതേസമയം വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കർണാടകയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടും. “സമാധാനവും ഐക്യവും നിലനിർത്താൻ” എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാൻ ഉത്തരവിട്ടതായി മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്റ് ചെയ്തു.

ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ കോളേജിലെ അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജികൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് ഇന്നലെ പരിഗണിച്ച ഹൈക്കോടതി ഇന്നും വാദം കേൾക്കും. വിദ്യാർഥികളോടും പൊതുജനങ്ങളോടും സമാധാനം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന്റെ വിവേകത്തിലും നന്‍മയിലും ഈ കോടതിക്ക് പൂർണ വിശ്വാസമുണ്ടെന്നും അത് പ്രയോഗത്തിൽ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ശ്രീപാദ് പറഞ്ഞു.

“എല്ലാ വിദ്യാർത്ഥികളോടും അധ്യാപകരോടും സ്‌കൂളുകളിലെയും കോളേജുകളിലെയും മാനേജ്‌മെന്റുകളോടും കർണാടകയിലെ ജനങ്ങളോടും സമാധാനവും ഐക്യവും നിലനിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് എല്ലാ ഹൈസ്കൂളുകളും കോളേജുകളും അടച്ചിടാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട്. ബന്ധപ്പെട്ടവരെല്ലാം സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.” ഇന്നലെ കോടതി നടപടികൾ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ശിരോവസ്ത്രം ധരിച്ചതിന് തങ്ങളെ ക്ലാസുകളിൽ നിന്ന് തടഞ്ഞുവെന്ന് ആരോപിച്ച് ആറ് വിദ്യാർത്ഥിനികൾ കഴിഞ്ഞ മാസം ഉഡുപ്പിയിലെ ഗവൺമെന്റ് ഗേൾസ് പിയു കോളേജിൽ ഹിജാബ് പ്രതിഷേധം ആരംഭിച്ചിരുന്നു. ഉഡുപ്പിയിലെയും ചിക്കമംഗളൂരുവിലെയും തീവ്രവലതുപക്ഷ സംഘടനകൾ മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസിൽ പോകുന്നതിനെ എതിർത്തു.

കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ കാവി സ്കാർഫ് ധരിച്ച് അവരുടെ കോളേജിലേക്ക് മാർച്ച് നടത്തി. ഇന്ന് പ്രതിഷേധക്കാരുടെ സംഘങ്ങൾ പരസ്പരം കല്ലെറിയുകയും ഒരു കോളേജിൽ വിദ്യാർത്ഥികൾ കാവി പതാക ഉയർത്തുകയും ചെയ്തതോടെയാണ് പ്രതിഷേധം രൂക്ഷമായത്.

കോളേജ് നിയമങ്ങൾ വിദ്യാർത്ഥികളെ ക്ലാസിൽ ഹിജാബ് ധരിക്കാൻ അനുവദിക്കുന്നു, എന്നാൽ പാഠസമയത്ത് ധരിക്കരുത്, എന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ കുട്ടികൾ സ്കൂളിൽ “ഹിജാബ് അല്ലെങ്കിൽ കാവി സ്കാർഫ് ധരിക്കരുത്” എന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.