വിവാ​ഹമോചനത്തിൽ സുപ്രധാന വിധി; ഇനി ആറുമാസം കാത്തിരിക്കേണ്ട

വിവാഹമോചനത്തിൽ സുപ്രധാന വിധി പ്രസ്താവിച്ച് സുപ്രീംകോടതി. പുതിയ ഉത്തരവ് പ്രകാരം വിവാഹമോചന കേസുകളിൽ ആറ് മാസത്തെ നിർബന്ധിത കാലയളവ് ഒഴിവാക്കാനാകും. ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച് ഗുരുതരമായ കേസുകളിൽ ബന്ധം വേർപെടുത്താമെന്ന് കോടതി വ്യക്തമാക്കി. ഇ കേസുകളിൽ ആറ് മാസത്തെ നിർബന്ധിത കാലയളവ് വ്യവസ്ഥകൾക്ക് വിധേയമായി ഒഴിവാക്കാനാകും.

ഒരു വിവാഹബന്ധം വീണ്ടെടുക്കാനാകാത്ത വിധം തകർച്ചയുണ്ടാകുന്നതെന്ന് നിർണയിക്കാൻ മാനദണ്ഡങ്ങൾ നിർദേശിച്ചിട്ടുണ്ട്. മെയിന്റനൻസ്, ജീവനാംശം, കുട്ടികളുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള നിർണയം എങ്ങനെ സന്തുലിതമാക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ആ വിഷയത്തിൽ പരാമർശം നടത്തിയത്.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായുള്ള നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം വിനിയോഗിച്ച് സുപ്രീം കോടതിക്ക് ഒഴിവാക്കാനാകുമോ എന്ന വിഷയമാണ് ഭരണഘടനാ ബെഞ്ച് പ്രധാനമായും പരിഗണിച്ചത്.

പരസ്പര സമ്മതത്തോടെയുള്ള വേർപിരിയാൻ തീരുമാനിച്ച ദമ്പതികളെ നിയമനടപടികൾക്കായി കുടുംബ കോടതികളിലേക്ക് റഫർ ചെയ്യാതെ വിവാഹമോചനം നൽകാനും തീരുമാനിച്ചു. അതേസമയം, വാദത്തിനിടെ വീണ്ടെടുക്കാനാകാത്ത തകർച്ചയുടെ പേരിൽ വിവാഹങ്ങൾ വേർപെടുത്താൻ കഴിയുമോ എന്ന വിഷയവും പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു.

Read more

ഏഴ് വർഷം മുമ്പ് ജസ്റ്റിസുമാരായ ശിവകീർത്തി സിംഗ്, ആർ ഭാനുമത) എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് അഞ്ചംഗ ബെഞ്ചിന് കൈമാറിയത്. വാദം കേട്ട ശേഷം ഭരണഘടനാ ബെഞ്ച് 2022 സെപ്റ്റംബർ 29ന് വിധി പറയാൻ മാറ്റി.