'മഹുവ മൊയ്ത്ര രാഷ്ട്രീയ ഇര'; പിന്തുണച്ച് മമത ബാനര്‍ജിയുടെ അനന്തരവന്‍; നിലപാട് പറയാതെ ഒളിച്ചുകളിച്ച് മുഖ്യമന്ത്രി

പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എം.പി. മഹുവ മൊയ്ത്രയ്ക്കു പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. മഹുവ മൊയ്ത്ര രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പറഞ്ഞു. ദീര്‍ഘകാലത്തെ മൗനത്തിന് ശേഷമാണ് ഇക്കാര്യത്തിന് പാര്‍ട്ടി ആദ്യമായി നിലപാട് സ്വീകരിച്ചത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അന്തരവനും പാര്‍ട്ടിയിലെ രണ്ടാമനുമാണ് അഭിഷേക്.

സ്വന്തം യുദ്ധങ്ങള്‍ സ്വയം പോരാടാന്‍ ശേഷിയുള്ള നേതാവാണ് മഹുവ. കേന്ദ്ര സര്‍ക്കാര്‍ മഹുവയ്ക്കെതിരേ അന്വേഷണം നടത്തുമെന്നാണു കരുതിയിരുന്നത്. എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടിലും അങ്ങനെയാണു വായിച്ചത്. മഹുവയ്ക്കെതിരേ നിങ്ങളുടെ കൈയില്‍ ഒന്നുമില്ലെങ്കില്‍ പുറത്താക്കല്‍ എന്തിനാണ്. കഴിഞ്ഞ നാലു വര്‍ഷമായി അവര്‍ എന്നെയും വേട്ടയാകുകയാണ്. അതാണ് അവരുടെ രീതിയെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞു. എന്നാല്‍, അടുത്തിടെ നിരവധി പൊതുയോഗങ്ങളില്‍ പ്രസംഗിച്ച മമത ബാനര്‍ജി ഇക്കാര്യത്തെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല.

അതേസമയം, തനിക്കെതിരെ കങ്കാരു കോടതി മുന്‍കൂട്ടി നിശ്ചയിച്ച കളിയാണ് നടന്നതെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര പറഞ്ഞു. ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അധാര്‍മ്മികമായി പുറത്താക്കപ്പെടുന്ന ആദ്യ വ്യക്തിയാകുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മഹുവയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യയാക്കണമെന്ന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു മഹുവയുടെ പ്രതികരണം.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടി ഭൂരിപക്ഷത്തോടെ സഭയില്‍ തിരിച്ചെത്തുമെന്നും അവര്‍ എക്സില്‍ കുറിച്ചു. മഹുവയ്‌ക്കെതിരായ റിപ്പോര്‍ട്ട് നാലിനെതിരെ ആറ് വോട്ടുകള്‍ക്ക് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി യോഗത്തില്‍ ഇന്നലെ പാസ്സായിയിരുന്നു. സമിതിയിലെ ആറംഗങ്ങള്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചപ്പോള്‍ നാലംഗങ്ങള്‍ എതിര്‍ത്തു.