വിശ്വാസ വോട്ടെടുപ്പ്; ഉദ്ധവ് താക്കെറെ സുപ്രീംകോടതിയെ സമീപിച്ചു

രാഷ്ട്രിയ പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിൽ ഗവർണർ വിശ്വാസ വോട്ടേടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉദ്ധവ് പക്ഷം സുപ്രീം കോടതിയെ സമീപിച്ചു.  അവധിക്കാല ബെഞ്ചിന് മുന്നിൽ അൽപസമയത്തിനകം വിഷയം അവതരിപ്പിക്കും. ചീഫ് വിപ്പ് സുനിൽ പ്രഭുവാണ് ഹർജി നൽകിയത്. ഹർജിയില്‍ സുപ്രീം കോടതി വൈകീട്ട് അഞ്ച് മണിക്ക് വാദം കേള്‍ക്കും.

മൂന്ന് മണിക്ക് മുമ്പ് എല്ലാ രേഖകളും സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.സഭ വിളിച്ചു ചേർക്കാൻ ഗവർണർ ആവശ്യപ്പെട്ടാൽ വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതിൽ അന്തിമ തീരുമാനമെടുക്കും വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.

എംഎൽഎ മാരുടെ അയോ​ഗ്യത സംബന്ധിച്ച ഹർജികൾ സുപ്രീം കോടതിയുടെ പരി​ഗണനയിലാണ്. ഹർജി തീർപ്പാക്കുന്നത് വരെ വിശ്വാസ വോട്ട് നടത്തരുതെന്നും സർക്കാർ സുപ്രീം കോടതിൽ  ആവശ്യപ്പെടുകയായിരുന്നു. സഭയില്‍ അവിശ്വാസത്തെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്ധവ് പക്ഷം ഇപ്പോഴുള്ളത്.

വിമത ക്യാംപിലെ പകുതിയിലധികം എംഎഎല്‍എമാരുമായി ഇപ്പോഴും ചര്‍ച്ച നടത്തുന്നുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാല്‍ അവിശ്വാസമല്ല ഉദ്ധവ് സ്വയം രാജി വച്ചൊഴിയുകയാണ് വേണ്ടതെന്ന് വിമത ക്യാമ്പും ഇന്ന് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രിയ പ്രതിസന്ധിയെ തുടർന്ന് മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.

11 മണിക്ക് സഭചേര്‍ന്ന് 5 മണിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സഭാനടപടികള്‍ പൂര്‍ണമായും ചിത്രീകരിക്കണമെന്നും ​ഗവര്‍ണര്‍ ഭഗത്സിംഗ് കോഷ്യാരി ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിനായി ബിജെപിയും സ്വതന്ത്ര എം.എൽ.എമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്