കോണ്‍ഗ്രസിന് 18 സീറ്റ്, മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിയുടെ സീറ്റ് ചര്‍ച്ചകളില്‍ സമവായം; മുംബൈയിലെ ആറില്‍ നാലിലും ഉദ്ധവിൻ്റെ ശിവസേന

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സമവായം ഉണ്ടാക്കി ഓരോ സംസ്ഥാനങ്ങളിലായി ഇന്ത്യ മുന്നണി ചര്‍ച്ചകളുമായി മുന്നോട്ട് നീങ്ങുന്നു. മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യം സീറ്റ് വീതവെപ്പില്‍ സമവായത്തിലെത്തി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗം സംസ്ഥാനത്തെ 48 സീറ്റുകളില്‍ 20 എണ്ണത്തില്‍ മല്‍സരിക്കും. കോണ്‍ഗ്രസ് 18 സീറ്റുകളില്‍ മല്‍സരിക്കുകയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി 10 സീറ്റുകളില്‍ മല്‍സരിക്കാനും തീരുമാനമായി.

രണ്ട് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് മഹാവികാസ് അഘാഡി നേതാക്കള്‍ അറിയിച്ചു. നേരത്തെ അഞ്ച് സീറ്റുകള്‍ ആവശ്യപ്പെട്ട പ്രാദേശിക പാര്‍ട്ടിയായ വഞ്ചിത് ബഹുജന്‍ അഘാഡിക്ക് ഉദ്ദവ് താക്കറെയുടെ ശിവസനേ യുബിടിയുടെ സീറ്റില്‍ നിന്ന് രണ്ട് സീറ്റ് നല്‍കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ സ്വതന്ത്രനായി മല്‍സരിക്കുന്ന കര്‍ഷക നേതാവ് രാജു ഷെട്ടിയെ ശരദ് പവാറിന്റെ എന്‍സിപി പിന്തുണയ്ക്കാനും തീരുമാനിച്ചിട്ടുണ്.

രാജ്യത്തിന്റേയും മഹാരാഷ്ട്രയുടേയും സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ആറ് ലോക്‌സഭാ സീറ്റുകളില്‍ നാലിലും ശിവസേന യുബിടിയാണ് മല്‍സരിക്കുക. നേരത്തെ 39 സീറ്റുകളില്‍ മഹാ വികാസ് അഘാഡിയില്‍ സമവായമായെങ്കിലും മുംബൈ സീറ്റുകളില്‍ കോണ്‍ഗ്രസും ശിവസേനയും ഒരുപോലെ അവകാശ വാദം ഉന്നയിച്ചതോടെ ചര്‍ച്ച നീളുകയായിരുന്നു. മുംബൈയുടെ സൗത്ത് സെന്‍ട്രല്‍ സീറ്റും നോര്‍ത്ത് വെസ്റ്റ് സീറ്റുമാണ് ഇരുകൂട്ടരും വേണമെന്ന് ശഠിച്ചത്. ഈ സീറ്റിന്റെ കാര്യത്തില്‍ എന്ത് തീരുമാനം ഉണ്ടാക്കിയെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിലെ വ്യക്തമാകുകയുള്ളു.

2019ലെ തിരഞ്ഞെടുപ്പില്‍ അവിഭക്ത ശിവസേന 23 സീറ്റുകളില്‍ മത്സരിക്കുകയും മുംബൈ സൗത്ത് സെന്‍ട്രലും നോര്‍ത്ത് വെസ്റ്റും ഉള്‍പ്പെടെ 18 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു. അന്ന് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു ശിവസേന. കോണ്‍ഗ്രസ് 25 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ചന്ദ്രപൂരില്‍ വിജയിച്ചു. അവിഭക്ത ശരദ് പവാറിന്റെ എന്‍സിപി 19 സീറ്റുകളില്‍ നിന്ന് മത്സരിച്ച് നാലെണ്ണം നേടിയിരുന്നു.