പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഐ.പി.എസ് ഓഫീസര്‍ രാജിവെച്ചു

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര കേഡറിലെ ഐ.പി.എസ് ഓഫിസര്‍ സ്ഥാനത്ത് നിന്നു രാജിവെച്ചു. മുംബൈ പൊലീസിലെ സ്‌പെഷ്യല്‍ ഐ.ജി അബ്ദുറഹമാനാണ് രാജിപ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച മുതല്‍ ഓഫീസില്‍ ഹാജരാകില്ലെന്ന് അദ്ദേഹം അറിയിച്ചു. “”ബില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ബഹുസ്വര സങ്കല്‍പത്തിനെതിരാണെന്ന് അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചു.

തുറന്ന വര്‍ഗീയ പ്രഖ്യാപനവും ഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പങ്ങള്‍ക്ക് എതിരുമാണ്, ബില്‍. ഭരണനീതിക്കു വേണ്ടി നിലകൊള്ളുന്ന ജനം ജനാധിപത്യരീതിയില്‍ ബില്ലിനെ എതിര്‍ക്കേണ്ടതുണ്ട്. ബില്ലിനെ ഞാന്‍ അപലപിക്കുന്നു. ഞാന്‍ സര്‍വിസില്‍ നിന്ന് രാജിവെയ്ക്കുകയാണ്”” അദ്ദേഹം തന്റെ ട്വറ്റില്‍ കുറിച്ചു.

ബില്‍ പാസാക്കുന്ന സമയത്ത് തെറ്റായ വസ്തുതകളും തെറ്റിദ്ധാരണാജനകമായ വിവരങ്ങളുമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. ചരിത്രം വളച്ചൊടിച്ചു. മുസ്ലിങ്ങളില്‍ ഭയം ജനിപ്പിക്കുകയും രാഷ്ട്രത്തെ ഭിന്നിപ്പിക്കുകയും ചെയ്യുക എന്നതാണ് ബില്ലിന് പിന്നിലെ ആശയമെന്നും ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

എട്ട് മണിക്കൂര്‍ നീണ്ട് ചര്‍ച്ചകള്‍ക്ക് ശേഷം ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി.105-നെതിരെ 125-വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസാക്കിയത്. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വെയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.