ഒന്നാംക്ലാസുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് സൈനികപരിശീലനം; ദേശസ്‌നേഹം, അച്ചടക്കം, ശാരീരികക്ഷമത, ആരോഗ്യകരമായ ശീലങ്ങള്‍ എന്നിവ വളര്‍ത്തിയെടുക്കാനെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

ഒന്നാംക്ലാസുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൈനികപരിശീലനം നല്‍കാന്‍ തയാറെടുത്ത് മഹാരാഷ്ട്രാസര്‍ക്കാര്‍. കുട്ടികളില്‍ ദേശസ്‌നേഹം, അച്ചടക്കം, ശാരീരികക്ഷമത, ആരോഗ്യകരമായ ശീലങ്ങള്‍ എന്നിവ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി ദാദാഭുസെ പറഞ്ഞു.

ഇന്ത്യയിലെ യുവാക്കളില്‍ അച്ചടക്കവും രാജ്യസ്നേഹം വളര്‍ത്താന്‍ സൈനിക പരിശീലനം നല്‍കുമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിവര്‍ഷം പത്തു ലക്ഷം യുവതീ യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു.

ദേശീയ യുവജന ശാക്തീകരണ പദ്ധതി (എന്‍വൈ.ഇ.എസ്) എന്നാണ് പദ്ധതിയുടെ പേര്. സൈനിക പരിശീലനത്തിന് പുറമെ വിവിധ തൊഴിലുകള്‍, കമ്പ്യൂട്ടര്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലും പരിശീലനം നല്‍കും. യോഗ, ആയുര്‍വേദം, ഇന്ത്യന്‍ തത്വചിന്ത എന്നിവയിലൂടെ ഇന്ത്യന്‍ മൂല്യങ്ങള്‍ യുവാക്കളെ അഭ്യസിപ്പിക്കാനും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്.

10, 12, കോളേജ് തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്റ്റൈപെന്‍ഡും നല്‍കും. പ്രതിരോധം, അര്‍ദ്ധസൈനിക വിഭാഗം പൊലിസ് തുടങ്ങിയ ജോലികള്‍ക്ക് സൈനികപരിശീലനം ഒരു നിര്‍ബന്ധ യോഗ്യതയാക്കും.

Read more

സൈനിക പരിശീലന പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു. പ്രതിരോധ മന്ത്രാലയം, യുവജനകാര്യ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.