'കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കും, തൊഴിലവസരങ്ങൾ കൂട്ടും'; പ്രകടനപത്രിക പുറത്തിറക്കി  ബിഹാറിലെ മഹാസഖ്യം

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബിഹാറിലെ ആർ.ജെ.ഡി- കോൺഗ്രസ് ഇടതുപാർട്ടി മഹാസഖ്യം. കാർഷിക നിയമങ്ങളിലും തൊഴിലവസരങ്ങളിലും ഊന്നിയുള്ളതാണ് മഹാസഖ്യത്തിൻറെ പ്രകടനപത്രിക.

ആർ‌.ജെ.ഡി നേതാവ് തേജസ്വി യാദവിൻെറ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലേറിയാൽ കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്ന് കാർഷിക വിരുദ്ധ നിയമങ്ങളും ഇല്ലാതാക്കുന്നതിനുള്ള ബിൽ ആദ്യ വിധാൻസഭാ സമ്മേളനത്തിൽ തന്നെ പാസാക്കുമെന്ന് പത്രിക പുറത്തിറക്കി കൊണ്ട് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.

മഹാസഖ്യം വിജയിച്ചാൽ ആദ്യ നിയമസഭാ യോഗത്തിൽ തന്നെ പത്ത് ലക്ഷം യുവാക്കൾക്ക്  ജോലി നൽകും. സർക്കാർ ജോലികൾക്കുള്ള എല്ലാ അപേക്ഷകളും സൗജന്യമായി നൽകും. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ കേന്ദ്രത്തിലേക്കുള്ള യാത്രാചെലവ് നൽകുമെന്നും മുഖ്യമന്തി സ്ഥാനാർത്ഥിയായ തേജസ്വി യാദവ് പറഞ്ഞു.

15 വർഷമായയി നിതീഷ് കുമാർ ഭരിച്ചിട്ടും ബിഹാറിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുവാൻ കേന്ദ്രസംഘം ഇതുവരെ എത്തിയില്ല. എല്ലാവരും കസേര നേടാനുള്ള ഓട്ടത്തിലാണ്. ആളുകൾ തങ്ങളുടെ ജോലി സേവനമാണെന്ന് സംസാരിക്കുന്നു. 2015-ൽ മോദി മോതിയാരിയിലെ പഞ്ചസാര ഫാക്ടറിയിൽ നിന്നുള്ള പഞ്ചസാരയിട്ട ചായ കുടിക്കുമെന്ന് പറഞ്ഞു. എന്നാൽ പഞ്ചസാര മില്ലും ജൂട്ട് മില്ലും മുളക് മില്ലും അരി മില്ലുമെല്ലാം ഇപ്പോഴും പൂട്ടി കിടക്കുകയാണെന്നും തേജസ്വി വിമർശിച്ചു.