ലൈംഗിക പീഡനത്തിന് ഇരയാക്കിയത് ഏഴ് ആൺകുട്ടികളെ; പോക്സോ പ്രകാരം അറസ്റ്റിലായത് 25 കാരനായ മദ്രസ അധ്യാപകൻ

മദ്രസ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചകേസിൽ ഗുജറാത്തിൽ അധ്യാപകൻ അറസ്റ്റിൽ. മദ്രസയിലെ അധ്യാപകനായ 25കാരനെയാണ് പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.ജുനഗഢിലെ മംഗ്‌റോൾ താലൂക്കിലാണ് സംഭവം.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണ് കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവന്നത്.ക്ലാസിലെ മറ്റ് കുട്ടികളേയും അധ്യാപകനായ മൗലാന എന്നയാൾ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

മൂന്നാഴ്ച മുമ്പ് 15 കാരനായ വിദ്യാർത്ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 25 കാരനായ മൗലാനയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഐപിസി 377, 323, 506 (2), 144 എന്നീ വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇതുവരെ ഏഴു വിദ്യാർത്ഥികളെയാണ് പീഡിപ്പിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

പണം നൽകി പ്രലോഭിപ്പിച്ചും,കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ ക്ലാസിലെ ആൺകുട്ടികളെ പീഡനത്തിനിരയാക്കിയിരുന്നത്.കഴിഞ്ഞ വർഷം ദീപാവലിക്ക് ശേഷമാണ് ആൺകുട്ടികൾ പീഡനത്തിനിരയായത്.കൂടുതൽ അന്വേഷണം വേണമെന്നും ഇരകളുടെ എണ്ണം കൂടുതലാകാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേ സമയം വിദ്യാർഥി നൽകിയ പരാതിയിൽ അധ്യാപകനെതിരെ നടപടി സ്വീകരിക്കാത്തതിന് മദ്റസാ ട്രസ്റ്റിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് ട്രസ്റ്റിക്കെതിരെ കേസെടുത്തതായി കേസ് അന്വേഷിക്കുന്ന പോലീസ് ഇൻസ്പെക്ടർ എസ് ഐ മഗ്രാന പറഞ്ഞു. പ്രതി രണ്ടു വർഷമായി മദ്രസയിൽ ഉറുദു പഠിപ്പിക്കുന്ന അധ്യാപകനാണ്.