അനധികൃത സ്വത്ത് സമ്പാദനക്കേസ് ; തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടി കുറ്റക്കാരനെന്ന് മദ്രാസ് ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട് മന്ത്രി കുറ്റക്കാരനെന്ന് കണ്ടെത്തി മദ്രാസ് ഹൈക്കോടതി. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിയെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.2017ൽ മന്ത്രിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയാണ് ഹൈക്കോടതി നടപടി.

അഴിമതി നിരോധന നിയമപ്രകാരം ഇരുവരും കുറ്റക്കാരെന്ന് വ്യക്തമാക്കിയ കോടതി, ശിക്ഷാവിധി മറ്റന്നാള്‍ പ്രസ്താവിക്കുമെന്നും പറഞ്ഞു.വിചാരണക്കോടതി വിധിക്കെതിരെ എഐഎഡിഎംകെ സ‍‍ർക്കാരിന്‍റെ കാലത്ത് വിജിലൻസ് നൽകിയിരുന്ന അപ്പീലിലാണ് തീരുമാനം.കോടതി മന്ത്രിയെ ജയിലിലേക്ക് അയച്ചാൽ , എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാകാനും സാധ്യതയുണ്ട്.

Read more

2006നും 2011നും ഇടയിൽ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ് . 1989 ന് ശേഷം ഡിഎംകെ അധികാരത്തിൽ എത്തിയപ്പോഴെല്ലാം മന്ത്രിയായിട്ടുള്ള പൊന്മുടിയെ അടുത്തിടെ ഇഡി രണ്ട് തവണ ചോദ്യം ‍ ചെയ്ത് വിട്ടയച്ചിരുന്നു .