'അഭിപ്രായ സ്വാതന്ത്ര്യം വിദ്വേഷ പ്രസംഗമാകരുത്, പ്രത്യേകിച്ചും മതങ്ങളുടെ കാര്യത്തിൽ': സനാതന ധർമ്മ വിവാദത്തിൽ മദ്രാസ് ഹൈക്കോടതി

സനാതന ധർമ്മ വിവാദങ്ങൾ രാജ്യത്ത് കനക്കുമ്പോൾ വിഷയത്തിൽ സുപ്രധാന പരാമർശം നടത്തി മദ്രാസ് ഹെക്കോടതി. അനന്തമായ കർത്തവ്യങ്ങളുടെ ഒരു കൂട്ടമാണ് സനാതന ധർമ്മമെന്ന് ജസ്റ്റിസ് എൻ ശേഷസായി പറഞ്ഞു. ‘അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുത്, പ്രത്യേകിച്ചും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ’- ജസ്റ്റിസ് എൻ ശേഷസായി കൂട്ടിച്ചേർത്തു.

രാഷ്ട്രത്തോടും രാജാവിനോടും ഉള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഉള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കൽ തുടങ്ങി അനന്തമായ കർത്തവ്യങ്ങളുടെ ഒരു കൂട്ടമാണ് സനാതന ധർമ്മമെന്ന് ജസ്റ്റിസ് എൻ ശേഷസായി ചൂണ്ടിക്കാട്ടി. സനാതന ധർമ്മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമുള്ളതാണെന്ന ഒരു ആശയം പ്രചരിക്കുന്നതായി തോന്നുന്നു, ഈ ധാരണ തെറ്റാണെന്നും ജസ്റ്റിസ് എൻ ശേഷസായി പറഞ്ഞു.

തമിഴ്നാട് മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്, തിരുവാരൂർ ജില്ലയിലെ ഗവൺമെന്റ് ആർട്സ് കോളജ് വിദ്യാർത്ഥികളോട് സനാധനധർമ വിവാദത്തിൽ തങ്ങളുടെ ചിന്തകൾ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഈ സർക്കുലർ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പരാമർശം.

അതേസമയം ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശത്തെ തുടർന്നു രാജ്യത്ത് ഇപ്പോഴും വിവാദങ്ങൾ ഉണ്ടാവുകയാണ്. സ്റ്റാലിന്റെ പരാമർശത്തെ ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. പരാമർശത്തിനെതിരെ ആഞ്ഞടിച്ച് പ്രധനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യയും പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയും ഹിന്ദുക്കള്‍ക്കും സനാതന ധര്‍മ്മത്തിനും വിരുദ്ധമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമര്‍ശം. സനാതന ധര്‍മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായാണ് സ്റ്റാലിന്‍ താരതമ്യം ചെയ്തത്. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്. ചില കാര്യങ്ങളെ എതിര്‍ക്കാന്‍ കഴിയില്ല അത് ഇല്ലാതാക്കണം. കൊറോണ, ഡെങ്കി, മലേറിയ തുടങ്ങിയവ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. നാം അവ ഉന്മൂലനം ചെയ്യണമെന്നും അതേതരത്തിലാണ് സനാതനത്തെ ഉന്മൂലനം ചെയ്യേണ്ടതെന്നും ഉദയനിധി പറഞ്ഞിരുന്നു.