മധ്യപ്രദേശിലെ ത |രഞ്ഞെടുപ്പ് തോൽവി; കമൽനാഥിനോട് രാജി ആവശ്യപ്പെട്ട് ഹൈക്കമാൻ‌ഡ്

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിട്ട കനത്ത പരാജയം കണക്കിലെടുത്ത് മധ്യപ്രദേശ് പിസിസി അധ്യക്ഷൻ കമൽ നാഥിനോട് രാജി ആവശ്യപ്പെട്ട് ഹൈക്കമാൻഡ്.പകരം പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.

കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെസി വേണു ഗോപാൽ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് രാജി ആവശ്യപ്പെട്ടത്. ഇന്ത്യ മുന്നണി നേതാക്കളെ പിണക്കിയതിൽ ഹൈക്കമാൻഡ് നേരിൽ അതൃപ്തി അറിയിച്ചു. കമൽ നാഥ് ഉടൻ രാജി വക്കുമെന്ന് സൂചന.

അതേ സമയം തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടെന്ന് ആരോപിച്ച് കമൽനാഥ് രംഗത്തെത്തിയിരുന്നു.വിഷയം വിശദമായി പരിശോധിക്കുമെന്നും കമൽനാഥ് പറഞ്ഞു. മധ്യപ്രദേശിലെ കനത്ത പരാജയം സംബന്ധിച്ച് കോൺഗ്രസ്, പ്രാഥമിക പരിശോധനകൾ ആരംഭിച്ചതിന് പിന്നാലെയാണ് അട്ടിമറി നടന്നെന്ന് ആരോപണം ഉയർത്തിയത്.

ജയിച്ചവരും തോറ്റവരും ആയ സ്ഥാനാർത്ഥികളുമായി ചർച്ച നടത്തിയിരുന്നു.എന്നാൽ, ചിലർക്ക് സ്വന്തം ഗ്രാമത്തിൽ പോലും 50 വോട്ടുകൾ മാത്രമാണ് ലഭിച്ചത് , ഒരു ബൂത്തിൽ പോലും ലീഡ് ചെയ്യാൻ കഴിഞ്ഞില്ല എന്നതും അസ്വാഭാവികമാണെന്ന് കമൽനാഥ് പ്രതികരിച്ചു. ജയത്തിന് പശ്ചാത്തലം ഒരുക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പ് സർവേകൾ നടത്തുന്നതെന്നുമാണ് ആരോപണം.