ഇല്ലാ.. ഇല്ലാ... മരിച്ചിട്ടില്ല; എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ട്; വെളിപ്പെടുത്തലുമായി നെടുമാരന്‍; പ്രതികരിക്കാതെ ശ്രീലങ്ക

എല്‍ടിടിഇ (ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിഴ് ഈഴം) തലവനായിരുന്ന വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി വേള്‍ഡ് ഫെഡറേഷന്‍ ഓഫ് തമിഴ് സംഘടനയുടെ പ്രസിഡന്റ് പി.നെടുമാരന്‍. വേലുപ്പിള്ള പ്രഭാകരന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദേഹം എവിടെയാണ് ഉള്ളതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും നെടുമാരന്‍ പറഞ്ഞു. ശ്രീലങ്കയില്‍ രാജപക്‌സെ ഭരണം അവസാനിച്ചതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രഭാകരന്‍ ആരോഗ്യവാനാണെന്നും വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്റെ അറിവോടെയാണെന്നും തഞ്ചാവൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നെടുമാരന്‍ വ്യക്തമാക്കി.

എന്റെ കുടുംബം പ്രഭാകരനുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ പ്രഭാകരന്‍ നിലവില്‍ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാന്‍ സാധിക്കില്ല. പ്രഭാകരന്റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് വെളിപ്പെടുത്തുന്നത്” അദ്ദേഹം പറഞ്ഞു. ‘തമിഴ് ഈഴം’ സംബന്ധിച്ച പദ്ധതി തക്ക സമയത്ത് പ്രഭാകരന്‍ വിശദമാക്കുമെന്നും നെടുമാരന്‍ അവകാശപ്പെട്ടു.

2009 മേയ് 18നാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സേന വ്യക്തമാക്കിയത്. വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം മുന്‍ സഹപ്രവര്‍ത്തകന്‍ മുരളീധരന്‍ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി മേയ് 19ന് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ശ്രീലങ്കന്‍ സേന പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം തള്ളിയാണ് നെടുമാരന്റെ വെളിപ്പെടുത്തല്‍. ശ്രീലങ്ക സര്‍ക്കാരോ സൈന്യമോ ഈ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല.