പ്രശാന്ത് ഭണ്ഡാരിയ്ക്കും ആയിഷയ്ക്കും പ്രണയ സാഫല്യം; മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രശാന്ത് ഭണ്ഡാരിയ്ക്കും ആയിഷയ്ക്കും പ്രണയ സാഫല്യം. മുസ്ലീം യുവതിയെ പ്രണയിച്ച് വിവാഹം ചെയ്ത ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ പ്രശാന്ത് ഭണ്ഡാരി ഇതോടകം കന്നഡ മാധ്യമങ്ങളിലെ വാര്‍ത്താ താരമായിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പ്രശാന്ത് ഭണ്ഡാരിയും ആയിഷയും തമ്മിലുള്ള വിവാഹം.

ദക്ഷിണ കന്നഡയിലെ സൂറത്ത്കല്‍ പ്രദേശത്തെ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ പ്രശാന്തിന്റെ വിവാഹം ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ വലിയ ആഘോഷമാക്കിയതായാണ് റിപ്പോര്‍ട്ട്. നവംബര്‍ 30ന് ആയിഷയെ വിവാഹം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ച് പ്രശാന്ത് യുവതിയുടെ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാല്‍ ബന്ധുക്കളുമായി ആലോചിച്ച ശേഷം മറുപടി നല്‍കാമെന്നായിരുന്നു ആയിഷയുടെ കുടുംബം അറിയിച്ചത്.

തുടര്‍ന്ന് അന്നേ ദിവസം വൈകുന്നേരത്തോടെ ആയിഷയെ വീട്ടില്‍ നിന്ന് കാണാതായി. ഇതിന് പിന്നാലെ ആയിഷയുടെ കുടുംബം യുവതിയെ കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. ഡിസംബര്‍ 8ന് ആണ് ആയിഷയും പ്രശാന്തും വിവാഹിതരായെന്നുള്ള വിവരം പുറത്തുവരുന്നത്. ഇതേ തുടര്‍ന്ന് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് വലിയ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഉടന്‍ തന്നെ സൂറത്ത്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്.