മദ്യനയ അഴിമതികേസ്: ബിആർഎസ് നേതാവ് കെ.കവിത അറസ്റ്റിൽ

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ.കവിത അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കവിതയെ സിബിഐ അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്‌റ്റഡിൽ തിഹാറിൽ കഴിയുന്ന കവിതയെ കോടതിയുടെ പ്രത്യേക അനുമതിയോടെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്.

തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിൻ്റെ മകളും തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും കൂടിയായ കെ കവിതയെ ഏപ്രിൽ 5 നാണ് സിബിഐ കസ്റ്റഡിയിൽ വാങ്ങിയത്. കേസിൽ കവിതയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കാണിച്ച് സിബിഐ സമർപ്പിച്ച അപേക്ഷ ഡൽഹി കോടതി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ച് 15നാണ് ഹൈദരാബാദിലെ വസതിയിൽനിന്ന് കവിതയെ ഇഡി അറസ്റ്റ് ചെയ്‌തത്. ഇതിനുശേഷം ഡൽഹിയിലെ റോസ് അവന്യു കോടതി കവിതയെ ഏഴു ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. മാർച്ച് 23ന് കസ്റ്റഡി മൂന്നു ദിവസത്തേക്കുകൂടി നീട്ടിനൽകി. പിന്നീട് ഏപ്രിൽ ഒൻപതു വരെ കവിതയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഡൽഹി മദ്യനയത്തിൻ്റെ പ്രയോജനം ലഭിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും, ആംആദ്‌മി പാർട്ടി നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നുമായിരുന്നു ഇഡിയുടെ കണ്ടെത്തൽ

അതേസമയം താൻ ഇരയാണെന്നും തനിക്കെതിരേ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും ചൂണ്ടിക്കാട്ടി കവിത കോടതിയിൽ കത്ത് നൽകിയിരുന്നു. ‘ഞാൻ ഇരയാണ്. എന്റെ വ്യക്തിപരവും രാഷ്ട്രീയപരവുമായ അന്തസ്സിനെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്റെ മൊബൈൽ ഫോൺ ചാനലുകളിൽ കാണിക്കുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും’ കത്തിൽ പറയുന്നു.

ഡൽഹി സർക്കാരിൻ്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നയം 2021 നവംബർ 17നാണ് പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ സക്സേന ചുമതലയേറ്റതിന് പിന്നാലെയാണ് ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചത്. ക്രമക്കേടുണ്ടെന്ന് കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു. വിവാദമായതോടെ കഴിഞ്ഞ വർഷം ജൂലൈ 31ന് ഈ മദ്യനയം പിൻവലിക്കുകയായിരുന്നു.