സെലന്‍സ്‌കിയെപ്പോലെ ഭഗവന്ത് മാനും; ജനപ്രിയ ഹാസ്യതാരം ഇനി പഞ്ചാബ് മുഖ്യമന്ത്രിയാകും

തന്റെ തമാശകളിലൂടെ ആളുകളെ ചിരിപ്പിച്ചും കൈയ്യടിപ്പിച്ചും എല്ലാവരുടെയും മനസ്സുകളില്‍ സ്ഥാനം നേടിയ ജനപ്രിയ ഹാസ്യതാരം ഭഗവന്ത് മാന്‍ ഇനി പഞ്ചാബിന്റെ മുഖ്യമന്ത്രിയാകും. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം നേടിയ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയെ പോലെ തന്നെയാണ് ഭഗവന്തും അധികാരത്തിലേക്കെത്താന്‍ പോകുന്നത്.

ആംആദ്മി പാര്‍ട്ടിയുടെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗവന്ത് കോളജ് കാലഘട്ടം മുതലേ കലാപരിപാടികളില്‍ സജീവമായിരുന്നു. ടെലിവിഷനിലെ ഹാസ്യ പരിപാടികളിലൂടെയാണ് അദ്ദേഹം പ്രശസ്തനായതും ജനഹൃദയങ്ങള്‍ കീഴടക്കിയതും. ഹിന്ദി ചാനലായ സ്റ്റാര്‍ പ്ലസിലെ ഗ്രേറ്റ് ഇന്ത്യന്‍ ലാഫ്റ്റര്‍ ചലഞ്ച് എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്. രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങളാണ് കൂടുതലായും ചെയ്തിരുന്നത്.

സെലന്‍സ്‌കിയും പഠനകാലഘട്ടം മുതല്‍ക്കേ ഹാസ്യ രംഗത്ത് കഴിവ് തെളയിച്ച് വളര്‍ന്നുവന്ന ടെലിവിഷന്‍ താരമാണ്. വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന് സ്വന്തമായി ഒരു കോമഡി ട്രൂപ്പ് വരെ ഉണ്ടായിരുന്നു. 2003 മുതല്‍ ഈ ട്രൂപ്പ് ടെലിവിഷന്‍ പരിപാടികളും ആരംഭിച്ചു. പിന്നീടാണ് ഇദ്ദേഹം അധികാര സ്ഥാനത്തേക്ക് എത്തുന്നത്.

പഞ്ചാബില്‍ കോണ്‍ഗ്രസിനെ നാമാവശേഷമാക്കി കൊണ്ടാണ് എഎപി വിജയം ഉറപ്പിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ മുതല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ പിന്തള്ളി ആംആദ്മി മുന്നേറുകയായിരുന്നു. മുന്‍ മുഖ്യമന്ത്രിയായ അമരിന്ദര്‍ സിങ്ങിനും നിലവില്‍ മുഖ്യമന്ത്രിയായിരുന്ന ഛന്നിക്കുമെല്ലാം ദയനീയമായ പരാജയമാണ് നേരിടേണ്ടി വന്നത്.