വർദ്ധിപ്പിച്ച വിഡ്ഢി തന്നെ കുറയ്ക്കട്ടെ: ഇന്ധന സെസ്സിൽ കേന്ദ്രത്തിന് എതിരെ ആഞ്ഞടിച്ച്‌ കെ.സി.ആർ

പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാൻ ബിജെപിക്ക് ധാർമ്മിക അവകാശമില്ലെന്ന് വ്യക്തമാക്കിയ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഞായറാഴ്ച കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനോട് പെട്രോളിയം ഉത്പന്നങ്ങളുടെ സെസ് നീക്കണമെന്ന് ആവശ്യപ്പെട്ടു.

ഈ റാബി സീസണിൽ നെൽക്കൃഷിക്ക് പോകരുതെന്ന് കർഷകരെ നിരുത്സാഹപ്പെടുത്തിയതിന് ടിആർഎസ് സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ച സംസ്ഥാന ബിജെപി നേതാക്കളെ മുഖ്യമന്ത്രി കെസിആർ രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്ത് നിന്നും നെല്ല് സംഭരിക്കുന്നതിന് കേന്ദ്ര സർക്കാരിന് താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയായ ടിആർഎസ് സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ വാറ്റ് വർദ്ധിപ്പിച്ചിട്ടില്ലെന്നും കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചോദ്യം ഉയരുന്നില്ലെന്നും കെസിആർ ഇന്നലെ വൈകിട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

“പെട്രോളിന്റെയും ഡീസലിന്റെയും സെസ് പിൻവലിക്കണം. അത് ചെയ്യുന്നതുവരെ എൻഡിഎ സർക്കാരിനെ വിശ്രമിക്കാൻ ഞങ്ങൾ അനുവദിക്കില്ല. തെലങ്കാനയിൽ കൃഷി ചെയ്യുന്ന മുഴുവൻ നെല്ലും കേന്ദ്രം സംഭരിക്കണം. സംസ്ഥാന ബിജെപി നേതാക്കൾ പൊള്ളയായ പ്രസ്താവനകൾ നടത്തുന്നത് അവസാനിപ്പിക്കണം. അവർ ഇത് കേന്ദ്രത്തെ കൊണ്ട് അംഗീകരിപ്പിക്കുകയും അതിനനുസരിച്ച് ഉത്തരവുകൾ നേടുകയും വേണം,” കെസിആർ പറഞ്ഞു.

അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് വില ഇപ്പോഴും താഴ്ന്ന നിലയിലാണെങ്കിലും സെസ് എന്ന പേരിൽ കേന്ദ്രം ഇന്ധനവില വർദ്ധിപ്പിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം വില വർദ്ധിപ്പിച്ചെങ്കിലും 2014ന് ശേഷം അന്താരാഷ്ട്ര വില ബാരലിന് 105 യുഎസ് ഡോളറിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ വാറ്റ് വർദ്ധിപ്പിച്ചിട്ടില്ല. ഒരു പൈസ പോലും വർദ്ധിപ്പിച്ചിട്ടില്ല, അതിനാൽ കുറയ്ക്കുന്ന ചോദ്യം ഉയരുന്നില്ല. ടിആർഎസ് സർക്കാർ രൂപീകരിച്ചതിന് ശേഷം വാറ്റ് വർദ്ധിപ്പിച്ചിട്ടില്ല. ഏത് വിഡ്ഢിയാണ് ഞങ്ങളോട് (വാറ്റ്) കുറയ്ക്കാൻ ആവശ്യപ്പെടുക? ഏത് വിഡ്ഢിയാണോ ഇത് വർദ്ധിപ്പിച്ചത്, അവര് തന്നെ ഇത് കുറയ്ക്കേണ്ടി വരും,” കെസിആർ പറഞ്ഞു.

“പെട്രോളിനും ഡീസലിനും ചുമത്തിയ മൊത്തം സെസ് നീക്കം ചെയ്യണമെന്ന് ഞാൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. അത് സാധ്യമാണ്, അത് രാജ്യത്തിന് ഗുണം ചെയ്യും. കാരണം അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർദ്ധിക്കാതെ, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് സർക്കാർ അനാവശ്യമായി സെസ് ചുമത്തി, പാവപ്പെട്ടവർക്കും ഇടത്തരം ജനവിഭാഗങ്ങൾക്കും അത് ഭാരമായി. രാജ്യത്തെ പാവപ്പെട്ട ജനങ്ങളോട് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ, മൊത്തം സെസ് പിൻവലിക്കണം…,” കെസിആർ പറഞ്ഞു.

“ഞങ്ങൾ പോരാട്ടം തുടരും.. പെട്രോളിന്റെയും ഡീസലിന്റെയും സെസ് പിൻവലിക്കാൻ ഞങ്ങൾ ധർണ നടത്തും,” അദ്ദേഹം പറഞ്ഞു.