അദാനിക്കെ് എതിരായ നീക്കത്തിന് പിന്നില്‍ രാജ്യാന്തര ശൃംഖല, തുടക്കം ഓസ്ട്രേലിയയില്‍; പിന്തുണച്ച് ആര്‍.എസ്.എസ്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദാനിയെ പിന്തുണച്ച് ആര്‍എസ്എസ്.അദാനിക്കെതിരായ നീക്കത്തിന് പിന്നില്‍ വിപുലമായ രാജ്യാന്തരശൃംഖലയുണ്ടെന്നും ഇടതുലോബി അദാനിക്കെതിരെ പ്രചാരണം നടത്തുകയാണെന്നും ആര്‍എസ്എസ് ആരോപിച്ചു.

ആര്‍എസ്എസ് മുഖപപത്രമായ ‘ഓര്‍ഗനൈസറി’ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദാനിയെ പിന്തുണയ്ക്കുന്ന നിലപാടുള്ളത്. 2016-17 കാലഘട്ടത്തില്‍ ഓസ്‌ട്രേലിയയിലാണ് അദാനി വിരുദ്ധ നീക്കത്തിന്റെ തുടക്കം. നീക്കത്തിനു പിന്നില്‍ ബോബ് ബ്രൗണ്‍ ഫൗണ്ടേഷണന്‍ (ബിബിഎഫ്) എന്ന ഓസ്‌ട്രേലിയന്‍ എന്‍ജിഒ ആണെന്നും ആര്‍എസ്എസ് ആരോപിച്ചു.

ഈ എന്‍ജിഒ ഇന്ത്യന്‍ വ്യവസായിയായ ഗൗതം അദാനിയെ മോശക്കാരനാക്കി ചിത്രീകരിക്കുന്നതിനു മാത്രമായി ഒരു വെബ്‌സൈറ്റ് തന്നെ നടത്തുന്നുണ്ടെന്നും ആര്‍എസ്എസ് മുഖപത്രം ആരോപിച്ചു.

ഓസ്‌ട്രേലിയയില്‍ അദാനിയുടെ നേതൃത്വത്തിലുള്ള കല്‍ക്കരി ഖനികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിനുള്ള വേദിയെന്ന നിലയിലാണ് Adaniwatch.org എന്ന വെബ്‌സൈറ്റ് ഈ എന്‍ജിഒ ആരംഭിച്ചത്. ഇപ്പോള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന ഏതു പദ്ധതിയെയും തുറന്നെതിര്‍ക്കുക എന്നതാണ് ഈ വെബ്‌സൈറ്റിന്റെ നയമെന്നും മുഖപത്രത്തില്‍ പറയുന്നു.