അറസ്റ്റ് ചെയ്തവരെ 48 മണിക്കൂറിനുള്ളിൽ വിട്ടയക്കണം, വിദ്യാർത്ഥികളുടെ കൊലയിൽ പിടിയിലായവർക്കായി അനിശ്ചിതകാല ബന്ദ് ആരംഭിക്കുമെന്ന് കുക്കി സംഘടനകൾ

മണിപ്പൂരിൽ മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ സിബിഐ അറസ്റ്റ് ചെയ്തവരെ 48 മണിക്കൂറിനുള്ളിൽ വിട്ടയച്ചില്ലെങ്കിൽ അനിശ്ചിതകാല ബന്ദ് ആരംഭിക്കുമെന്ന് കുക്കി സംഘടനകൾ. മലയോര ജില്ലകളിൽ പ്രക്ഷോഭം ശക്തമാക്കും. മെയ്തെയ് പ്രദേശങ്ങൾക്ക് ചുറ്റുമുള്ള അതിർത്തികളും സർക്കാർ ഓഫീസുകളും അടച്ചിടുമെന്നും കുക്കി സംഘടനകൾ അറിയിച്ചു.

വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. അതേസമയം രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികൾക്കായി സിബിഐ സംഘം അന്വേഷണം ഊർജിതമാക്കി. പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ ആറ് പേരെയാണ് കേസിൽ സിബിഐ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇംഫാലിലെ ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നിയമത്തിന്റെ കൈയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്നും കുറ്റവാളികൾക്ക് വധശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ബിരേന്‍ സിംഗ് പ്രതികരിച്ചിരുന്നു. ജൂലൈയിലാണ് മെയ്തി വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ കാണാതാകുന്നത്. ലിന്തോയിങ്കമ്പി(17), ഫിജാം ഹേംജിത്ത്(20) എന്നിവരാണ് കൊല്ലപ്പെട്ടത്. മണിപ്പൂരില്‍ ഇന്റ്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെ കഴിഞ്ഞാഴ്ച ഇവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമായിരുന്നു മണിപ്പൂരിലുണ്ടായത്.