യെദ്യൂരപ്പയുടെ മകനെതിരെ വിമത സ്ഥാനാര്‍ത്ഥിയായി; അനുനയനീക്കങ്ങള്‍ ഫലം കണ്ടില്ല; കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ഈശ്വരപ്പയെ ബിജെപിയില്‍ നിന്നും പുറത്താക്കി

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ.എസ്. ഈശ്വരപ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബിജെപിക്കെതിരെ വിമത സ്ഥാനാര്‍ത്ഥിയായ മത്സരിച്ചതിനാണ് നടപടി. ആറ് വര്‍ഷത്തേയ്ക്കാണ് ഈശ്വരപ്പയെ ബിജെപി പുറത്താക്കിയിരിക്കുന്നത്.

കര്‍ണാടകയിലെ ശിവമോഗ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഈശ്വരപ്പ പിന്നോട്ട് പോകാത്ത സാഹചര്യത്തിലാണ് നടപടി. ഹവേരി സീറ്റില്‍ മകന്‍ കന്തേഷിന് ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഈശ്വരപ്പയുടെ വിമത നീക്കം.

മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനും ശിവമോഗ എംപിയുമായ ബി.വൈ. രാഘവേന്ദ്രക്കെതിരെയാണ് ഈശ്വരപ്പ വിമതനായത്.
എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം. ‘ഞാന്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കുമെന്ന് ചിലയാളുകള്‍ നുണപ്രചാരണം നടത്തുകയാണ്. എന്റെ പിന്നില്‍ അണിനിരക്കുന്നവരെ ഒരിക്കലും വഞ്ചിക്കില്ല. മത്സരിക്കുകതന്നെ ചെയ്യും. യുവാക്കളുടെയും സ്ത്രീകളുടെയും കര്‍ഷകരുടെയും ശക്തി എന്റെയൊപ്പമുണ്ടെന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍പോയപ്പോള്‍ തെളിയിച്ചതാണെന്നും ഈശ്വരപ്പ പറഞ്ഞു.