ആര്യൻ ഖാൻ കേസിലെ 'സാക്ഷി' കിരൺ ഗോസാവി കസ്റ്റഡിയിൽ

മുംബൈ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ വിവാദ “സാക്ഷി” പൂനെയിൽ കസ്റ്റഡിയിൽ. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലെ പൊലീസ് സ്റ്റേഷനിൽ ഇയാൾ കീഴടങ്ങുമെന്ന് അവകാശപ്പെട്ടിരുന്നു. അതുകഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് ഇയാൾ കസ്റ്റഡിയിലായത്.

കിരൺ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മഹാരാഷ്ട്രയിൽ തനിക്ക് ഭീഷണി ഉണ്ടെന്നതിനാൽ ഉത്തർപ്രദേശ് പൊലീസിന് മുമ്പാകെ കീഴടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ കീഴടങ്ങുമെന്ന ഗോസാവിയുടെ അവകാശവാദത്തെ ലഖ്‌നൗ പൊലീസ് തള്ളിയിരുന്നു.

ഈ മാസം ആദ്യം ആഡംബര കപ്പലിലെ ലഹരിമരുന്ന് റെയ്ഡിനിടയിലും പിന്നീട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഓഫീസിൽ ആര്യൻ ഖാനൊപ്പവും സ്വകാര്യ അന്വേഷകനായ കിരൺ ഗോസാവി ഉണ്ടായിരുന്നു. രണ്ടിടത്തും ആര്യൻ ഖാനൊപ്പമുള്ള അദ്ദേഹത്തിന്റെ സെൽഫിയും വീഡിയോകളും സൂചിപ്പിക്കുന്നത് കേസിൽ പ്രതിയായ ആര്യൻ ഖാനൊപ്പം ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യം ഇയാൾക്ക് ലഭിച്ചിരുന്നു എന്നാണ്.

Read more

ഇത് ലഹരിമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തെ കുറിച്ചുള്ള സംശയങ്ങൾ വർദ്ധിപ്പിച്ചു. അന്വേഷണ ഏജൻസിയുടെ ഒരു “സാക്ഷി” റെയ്ഡിലും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഓഫീസിലും ഹാജരാകുകയും പ്രതികളുമായി സെൽഫി എടുക്കുകയും ചെയ്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു.