ശ്രീജേഷ് അടക്കം 12 പേര്‍ക്ക് ഖേല്‍രത്‌ന; നീരജിനും ഛേത്രിക്കും മിതാലിക്കും അംഗീകാരം

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം പ്രഖ്യാപിച്ചു. ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആർ ശ്രീജേഷ് അടക്കം 12 പേർക്കാണ് പുരസ്കാരം.

പാരലിമ്പ്യന്‍മാരായ അവാനി ലേഖര, സുമിത് അന്റില്‍, പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, മനീഷ് നര്‍വാള്‍, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ഹോക്കി താരം മന്‍പ്രീത് സിങ് എന്നിവരും അവാര്‍ഡ് ജേതാക്കളായി. സുനില്‍ ഛേത്രിയിലൂടെ ഇന്ത്യന്‍ കായിക ചരിത്രത്തിലാദ്യമായാണ് ഒരു ഫുട്‌ബോള്‍ താരത്തിന് ഖേല്‍രത്‌ന പുരസ്‌കാരം ലഭിക്കുന്നത്.

നവംബർ മാസം 13ന് പുരസ്കാരങ്ങള്‍ സമ്മാനിക്കും.ഖേല്‍രത്ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടുന്നതിന് ശ്രീജേഷിന്റെ സേവുകള്‍ നിര്‍ണായകമായിരുന്നു. കെ.എം. ബീനാമോളും അഞ്ജു ബോബി ജോര്‍ജുമാണ് മുമ്പ് ഖേല്‍രത്ന പുരസ്‌കാരം നേടിയ മലയാളി താരങ്ങള്‍.

വിഖ്യാത അത്‌ലറ്റിക്‌സ് പരിശീലകന്‍ ടി.പി. ഔസേഫിന് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് രംഗത്തിനു നല്‍കിയ ആജീവനാന്ത സംഭാവനകള്‍ക്ക് ദ്രോണാചാര്യ നല്‍കി ആദരിച്ചപ്പോള്‍ ഈ വര്‍ഷത്തെ പരിശീലന മികവില്‍ പി. രാധാകൃഷ്ണന്‍ നായരും(അത്‌ലറ്റിക്‌സ്) പുരസ്‌കാരത്തിന് അര്‍ഹനായി.