ഖാലിസ്ഥാന്‍ വധഭീഷണി; ബലാത്സംഗ കേസ് പ്രതി ഗുര്‍മീത് റാം റഹീമിന് ഇസഡ് പ്ലസ് സുരക്ഷ

ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്‍രെ അടിസ്ഥാനത്തിലാണ് സുരക്ഷ നല്‍കിയതെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

മുന്‍ പത്രപ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതിയെ കൊലപ്പെടുത്തിയതിനും, രണ്ട് ദേര ശിഷ്യകളെ ബലാത്സംഗം ചെയ്തതിനും ശിക്ഷിക്കപ്പെട്ടയാളാണ് റാം റഹീം. നിലവില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന റാം റഹീം ഫെബ്രുവരി 7 നാണ് 21 ദിവസത്തെ പരോളില്‍ ഇറങ്ങിയത്. ഇതിന് പിന്നാലെയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

ദേര ആസ്ഥാനമായ സിര്‍സയില്‍ വച്ചാണ് റാം റഹീം ശിഷ്യകളെ പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് 2017ല്‍ പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി ഇയാളെ 20 വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിച്ചു.

അതേസമയം പഞ്ചാബിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി റാം റഹീമിന് പരോള്‍ അനുവദിച്ചതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. വലിയ ജനസമ്മതിയുള്ള ആള്‍ എന്ന നിലയില്‍ വോട്ട് പിടിക്കാനാണ് പരോള്‍ നല്‍കിയതെന്നാണ് വിമര്‍ശനം.

ഇസഡ് പ്ലസ് വിഭാഗത്തിലുള്ള ആളുകള്‍ക്ക് സുരക്ഷയ്ക്കായി 10 സെക്യൂരിറ്റി ജീവനക്കാരെയും താമസ സുരക്ഷയ്ക്കായി രണ്ട് ഉദ്യോഗസ്ഥരെയുമാണ് നിയോഗിക്കുക. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് കമാന്‍ഡോകളാണ് ഇസഡ് പ്ലസ് ലെവല്‍ സുരക്ഷ നല്‍കുന്നത്.