ഖാലിസ്ഥാന്‍ വിവാദം; കെജ്‌രിവാളിന് എതിരെ അന്വേഷണം വേണമെന്ന് ചന്നി, പ്രധാനമന്ത്രിക്ക് കത്തയച്ചു

ഖാലിസ്ഥാന്‍ ആരോപണങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കെജ്‌രിവാളിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണം. പഞ്ചാബികളുടെ ആശങ്ക പരിഹരിക്കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

ആം ആദ്മി പാര്‍ട്ടിയുടെ (എ.എ.പി) മുന്‍ നേതാവും,സ്ഥാപക അംഗങ്ങളിലൊരാളുമായ കുമാര്‍ വിശ്വാസിന്റെ വീഡിയോ ആണ് വിവാദത്തിന് കാരണമായത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഒന്നുകില്‍ പഞ്ചാബ് മുഖ്യമന്ത്രിയോ അല്ലേങ്കില്‍ ഖാലിസ്ഥാന്റെ പ്രധാനമന്ത്രിയോ ആകാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ആരോപണം. ഈ വീഡിയോ ബി.ജെ.പി അടക്കം പങ്ക് വച്ചിരുന്നു. എന്നാല്‍ കെജ്‌രിവാളിന്റെ പേര് പരാമര്‍ശിച്ചായിരുന്നില്ല കുമാര്‍ വിശ്വാസിന്റെ ട്വീറ്റ്.

സംഭവത്തിന് പിന്നാലെ വീഡിയോ വ്യാജമാണെന്ന് അറിയിച്ച് എ.എ.പി രംഗത്ത് വന്നിരുന്നു. എന്നാല്‍ കുമാര്‍ ബിശ്വാസിന്റെ പ്രസ്താവന കെജ്‌രിവാളിനെതിരെയുള്ള ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും. രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് കെജ്‌രിവാള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ കെജ്‌രിവാള്‍ തന്നെ നിലപാട് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

എ.എ.പിയുടേത് ഭിന്നിപ്പ് നടത്താനുള്ള ശ്രമമാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. കെജ്‌രിവാള്‍ മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ ദീപ് സിംഗ് സുര്‍ജേ വാലയും പറഞ്ഞു. അതേസമയം കുമാര്‍ വിശ്വാസിന് സുരക്ഷ ഏര്‍പ്പെടുത്തുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നുണ്ട്.