ബക്രീദിന് ലോക്ഡൗൺ ഇളവുകൾ; കേരളത്തോട് ഇന്ന് തന്നെ വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി, വാദം നാളെ

ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ നൽകിയതിൽ ഇന്ന് തന്നെ വിശദീകരണം നൽകണമെന്ന് കേരളത്തോട് സുപ്രീം കോടതി. ജീവിക്കാൻ ഉള്ള അവകാശം സംബന്ധിച്ച തങ്ങളുടെ മുൻ ഉത്തരവ് എല്ലാ അധികാരികളും ഓർക്കണം എന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. നാളെ ആദ്യത്തെ ഹര്‍ജിയായി ഇത് പരിഗണിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ബക്രീദിന് മൂന്ന് ദിവസത്തെ ലോക്ഡൌൺ ഇളവുകൾ അനുവദിച്ച കേരള സർക്കാർ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മലയാളി പികെഡി നമ്പ്യാർ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. 2 ശതമാനം ടി പിആർ ഉള്ള ഉത്തർപ്രദേശിൽ കാവടി യാത്ര സുപ്രീം കോടതി തടഞ്ഞതായി നമ്പ്യാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വികാസ് സിംഗ് കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ കേരളത്തിൽ ടിപിആർ 10 ശതമാനത്തിൽ അധികം ആണ്. രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കോവിഡ് കേസ്സുകൾ ഉണ്ടായിട്ടും ബക്രീദിനായി മൂന്ന് ദിവസം ഇളവുകൾ കേരളം അനുവദിച്ചിരിക്കുകയാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു.

ആരോപണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോൺസൽ ജി പ്രകാശ് കോടതിയിൽ  ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നേരത്തെ തന്നെ കടകൾ തുറക്കാൻ അനുമതി നൽകിയിരുന്നു. നിലവിൽ ചില മേഖലകലകളിൽ കൂടി കടകൾ തുറക്കാൻ അനുവദിച്ചു എന്നെ ഉള്ളു. കേന്ദ്ര സർക്കാർ നൽകിയ ലോക്‌ഡോൺ ഇളവുകൾ കൃത്യമായി സംസ്ഥാന സർക്കാർ പാലിക്കുന്നതായും സംസ്ഥാന സർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. തുടർന്നാണ് നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചത്.

Read more

കാന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. കോവിഡ് സാഹചര്യത്തില്‍ കാന്‍വാര്‍ യാത്ര നടത്തുന്നതിനെതിരെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായത്. ഇതില്‍ കക്ഷി ചേരാനാണ് പി കെ ഡി നമ്പ്യാര്‍ ഹര്‍ജി നല്‍കിയത്.