സത്യപ്രതിജ്ഞാ ചടങ്ങിന് നരേന്ദ്രമോദിയെ ക്ഷണിച്ച്‌ അരവിന്ദ് കെജ്‌രിവാൾ

ഫെബ്രുവരി 16 ന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ആം ആദ്മി പാർട്ടി (എഎപി) കൺവീനർ അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതായി പാർട്ടി മുതിർന്ന നേതാവ് ഗോപാൽ റായ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി ആം ആദ്മി പാർട്ടിയുടെ ഡൽഹി യൂണിറ്റ് കൺവീനർ ഗോപാൽ റായ് പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിന് ഏഴ് ഡൽഹി എംപിമാരെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എട്ട് ബിജെപി എം‌എൽ‌എമാരെയും ക്ഷണിച്ചു. മറ്റ് മുഖ്യമന്ത്രിമാരോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളോ പരിപാടിയുടെ ഭാഗമാകില്ല, കാരണം ഇത് ഡൽഹി മാത്രം കേന്ദ്രീകരിച്ചുള്ള ചടങ്ങായിരിക്കും എന്ന് ഗോപാൽ റായ് പറഞ്ഞു.

രാഷ്ട്രീയ പ്രമുഖരെ കൂടാതെ, തിരഞ്ഞെടുപ്പ് സമയത്ത് കെജ്‌രിവാളായി വേഷമിട്ട് ജനങ്ങളുടെ ഹൃദയം കവർന്ന “ബേബി മഫ്‌ളർമാൻ” അവ്യാൻ തോമറും സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരു പ്രത്യേക ക്ഷണിതാവായിരിക്കും.

തന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കണമെന്ന് പത്രങ്ങളിലെ ഒന്നാം പേജ് പരസ്യത്തിലൂടെ കെജ്‌രിവാൾ ഡൽഹി ജനതയോടും അഭ്യർത്ഥിച്ചു.

ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിൽ 62 ലും ആം ആദ്മി പാർട്ടി വിജയിച്ചതിന് ശേഷം തുടർച്ചയായ മൂന്നാം തവണയും 51 കാരനായ അരവിന്ദ് കെജ്‌രിവാൾ ഡൽഹിയുടെ മുഖ്യമന്ത്രിയാകും. ബാക്കി എട്ട് നിയമസഭാ സീറ്റുകളും ബിജെപി നേടി.

ഞായറാഴ്ച രാവിലെ 10 ന് രാംലീല മൈതാനത്ത് മന്ത്രിസഭയ്‌ക്കൊപ്പം കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.