കോവിഡ് -19; സേവനത്തിനിടെ മരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ: കെജ്‌രിവാൾ

കൊറോണ വൈറസ് രോഗികളെ സേവിക്കുന്നവർ രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരെപ്പോലെയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോവിഡ് -19 കേസുകൾ കൈകാര്യം ചെയ്യുന്നതിനിടെ മരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ചുകൊണ്ടാണ് കെജ്‌രിവാൾ ഇങ്ങനെ പറഞ്ഞത്.

“യുദ്ധസമയത്ത്, ഒരു സൈനികൻ തന്റെ ജീവൻ പണയപ്പെടുത്തി രാജ്യത്തെ സംരക്ഷിക്കുന്നു, …. നമ്മുടെ രാഷ്ട്രം മുഴുവൻ അവരോട് കടപ്പെട്ടിരിക്കുന്നു. ഇന്ന്, നിങ്ങൾ (ആരോഗ്യ പ്രവർത്തകർ) ചെയ്യുന്ന ജോലി ഒരു സൈനികന്റെ ജോലിയേക്കാൾ ഒട്ടും താഴെയല്ല. നിങ്ങൾ ഈ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാൻ നിങ്ങളുടെ ജീവൻ പണയപ്പെടുത്തുന്നു, ” കെജ്‌രിവാൾ പറഞ്ഞു.

രാജ്യം സംരക്ഷിക്കുന്നതിനിടെ ഏതെങ്കിലും സൈനികൻ മരിച്ചാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് ഡൽഹി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ന്, ബഹുമാന സൂചകമായി, ഏതെങ്കിലും ആരോഗ്യ പ്രവർത്തകൻ – ശുചിത്വ പ്രവർത്തകൻ, ഡോക്ടർ അല്ലെങ്കിൽ നഴ്സ് – കോവിഡ്-19 രോഗികൾക്ക് സേവനം നൽകുന്നതിനിടെ നിർഭാഗ്യവശാൽ രക്തസാക്ഷിത്വം വരിക്കുകയാണെങ്കിൽ, അവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകും. അവർ സ്വകാര്യ മേഖലയിലായാലും സർക്കാർ മേഖലയിലായാലും … പ്രശ്നമല്ല, കെജ്‌രിവാൾ കൂട്ടിച്ചേർത്തു.