അപ്രതീക്ഷിത തോൽവി; പാഠം ഉൾക്കൊണ്ട് തിരിച്ചുവരുമെന്ന് കെസിആർ

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം നേടിയ സാഹചര്യത്തിൽ പരാജയം സമ്മതിച്ച് ബിആർഎസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു. തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്നും തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവരുമെന്നും പറഞ്ഞ കെ സിആർ വിജയം നേടിയ കോൺഗ്രസിനെ അഭിനന്ദിക്കുകയും ചെയ്തു.

മൂന്നാം മൂഴം പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ബിആർഎസ് വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ പതറുകയായിരുന്നു.119 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റുകളിലേക്ക് ബിആർഎസ് ചുരുങ്ങി. സംസ്ഥാനം രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ബി ആർ എസ് അല്ലാതെ മറ്റൊരു പാർട്ടി തെലങ്കാന ഭരിക്കാൻ ഒരുങ്ങുന്നത്.

ഭരണവിരുദ്ധവികാരമാണ് തെലങ്കാനയിൽ കോൺ​ഗ്രസിന് അനുകൂലമായത്.നേരത്തെ വന്ന എക്സിറ്റ് പോൾ ഫലങ്ങളും കോൺഗ്രസിന് അനുകൂലമായിരുന്നു.മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഗജ്വെൽ, കാമറെഡ്ഡി എന്നീ രണ്ട് സീറ്റുകളിലാണ് മത്സരിച്ചത്. എന്നാൽ കെസിആറിന്റെ വ്യക്തിപ്രഭാവവും ബിആർഎസിന് ഗുണം ചെയ്തില്ല.