കോണ്‍ഗ്രസിന്റെ താക്കോല്‍ സ്ഥാനത്തേക്ക് കെ.സി; കൂടെ ചെന്നിത്തലയും; കയറിക്കൂടാന്‍ തരൂരും മുരളിയും; ഖാര്‍ഗെയ്ക്ക് ഒപ്പം കേരള സ്‌ക്വാഡ്

കോണ്‍ഗ്രസിന്റെ താക്കോല്‍ സ്ഥാനത്തേക്ക് വീണ്ടും കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി കെസി വേണുഗോപാല്‍ എത്തുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനെ താക്കോല്‍ സ്ഥാനത്ത് എത്തിക്കുന്നത് പാര്‍ട്ടിയില്‍ പിടിമുറുക്കാനുള്ള നെഹ്റ്രു കുടുംബത്തിന്റെ തന്ത്രമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി 23നേതൃത്വത്തിലുണ്ടായിരുന്ന മനീഷ് തിവാരി ഖാര്‍ഗെയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എതിരാളിയായ ശശി തരൂരിനെ എതിര്‍ത്ത് മനീഷ് തിവാരിയും സംഘടനാ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെക്ക് ഒപ്പമായിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നെഹ്റ്രു കുടുംബത്തിന്റെയും തീരുമാനങ്ങള്‍ എടുന്നതില്‍ കെസി വേണുഗോപാലിന്റെ വാക്കുകള്‍ പലപ്പോഴും നിര്‍ണായകമാണ്. അതിനാല്‍ തന്നെ, വേണുഗോപാലിനോട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്ക് വലിയ താല്‍പര്യമില്ല. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ് കെ സി വേണുഗോപാല്‍.

പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തോറ്റതിനെ തുടര്‍ന്ന് സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും വേണുഗോപാലിനെ ഒഴിവാക്കണമെന്നാവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ ആവശ്യം നെഹ്റ്രു കുടുംബം തള്ളുകയും കെ.സി പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനാവുകയും ചെയ്തിരുന്നു.

ജി-23 നേതാക്കളും പാര്‍ട്ടിയുടെ പരാജയത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കൂടിയായ വേണുഗോപാലിനെയാണ് കുറ്റപ്പെടുത്തിയിരുന്നത്. . എന്നാല്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പിന്തുണ വേണുഗോപാലിന് ആയിരുന്നു. അത് ഇപ്പോഴും ലഭിക്കുന്നുണ്ട്. അതിനാലാണ് ഒരിക്കല്‍ കോണ്‍ഗ്രസില്‍ അഹമ്മദ് പട്ടേലിനുണ്ടായിരുന്ന സ്ഥാനം കെ സി വേണുഗോപാലിന് ലഭിക്കുന്നത്.

കേരളത്തില്‍ നിന്നും പാര്‍ട്ടി വര്‍ക്കിംങ് കമ്മിറ്റിയിലേക്ക് രമേശ് ചെന്നിത്തലയും എത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഡല്‍ഹിയില്‍ എന്‍എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം എന്നിവ വഹിച്ചിരുന്നത് ചെന്നത്തലയ്ക്കു ഗുണകരമാകും. എഐസിസിയുടെ സെക്രട്ടറിയായി വിവിധ സംസ്ഥാനങ്ങളുടെ ചുമതലയും വഹിച്ചതും, ഭാഷാ പ്രാവീണ്യവും ചെന്നിത്തലക്ക് ലഭിക്കുന്ന മുന്‍ഗണനയാണ്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയുടെ തലവനായ ചെന്നിത്തലയ്ക്ക് പ്രവര്‍ത്തക സമിതിയില്‍ അംഗത്വം ലഭിക്കും. 2021ല്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും ഇറങ്ങിയത് മുതല്‍ ചെന്നിത്തല സംഘടനാപരമായ സ്ഥാനങ്ങളൊന്നും എത്തിയിരുന്നില്ല.

Read more

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എല്ലാ സംസ്ഥാനങ്ങളിലുമെത്തി ഖാര്‍ഗെക്കായി ചെന്നിത്തല പ്രചാരണം നടത്തിയിരുന്നു. കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ ശശിതരൂര്‍, കെ.മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ പ്രവര്‍ത്തക സമിതിയില്‍ കയറികൂടാനുള്ള ശ്രമങ്ങള്‍ ആംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവരുടെ സ്ഥാന ലബ്ദിക്കുള്ള അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടേതും നെഹ്റ്രു കുടുംബത്തിന്റേതുമായിരിക്കും. പാര്‍ട്ടി പ്ലീനറി സമ്മേളനം കൂടിയാണ് ഉന്നതഅധികാര സമിതിയായ പ്രവര്‍ത്തകസമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. 12പേരെ തെരഞ്ഞെടുപ്പിലൂടെയും, 11 പേരെ പാര്‍ട്ടി അദ്ധ്യക്ഷന്‍ നോമിനേറ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്.