'കശ്മീര്‍ വിഭജനം'; രാജ്യസഭയില്‍ ഭരണഘടന വലിച്ചു കീറി പി.ഡി.പി അംഗങ്ങള്‍

കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് സഭയ്ക്ക് അകത്തും പുറത്തും വലിയ രീതിയിലുള്ള പതിഷേധമാണ് ഉയരുന്നത്. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സര്‍ക്കാര്‍ തീരുമാനം രാജ്യസഭയില്‍ പ്രഖ്യാപിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിടെയാണ് പിഡിപി അംഗങ്ങള്‍ ഭരണഘടന വലിച്ചുകീറിയത്. പിഡിപി രാജ്യസഭാംഗം അംഗം മിര്‍ഫയാസും, നസീര്‍ അഹമ്മദും ഭരണഘടന വലിച്ചു കീറി പ്രതിഷേധിച്ചതോടെ ഇരുവരോടും സഭയ്ക്ക് പുറത്ത് പോകാന്‍ വെങ്കയ്യ നായിഡു നിര്‍ദ്ദേശിച്ചു. ഇതിനിടയില്‍ പി.ഡി.പി എം.പി ഫയാസ് തന്റെ വസ്ത്രങ്ങള്‍ പറിച്ചുകീറി പ്രതിഷേധിച്ചു.

ഇന്ത്യയുടെ കറുത്ത ദിനം എന്നാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുന്ന തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മഹാദുരന്തമാണെന്നും മെഹബൂബ തുറന്നടിച്ചു.

വലിയ സൈനികവിന്യാസത്തിന് ഒടുവില്‍ കശ്മീരിലെ സുരക്ഷാസന്നാഹങ്ങള്‍ ഉറപ്പാക്കിയ ശേഷമാണ് തീരുമാനങ്ങള്‍ സര്‍ക്കാര്‍ നാടകീയമായി പ്രഖ്യാപിച്ചത്. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാനിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാനിര്‍ദ്ദേശത്തില്‍ പറയുന്നത്.

ആഭ്യന്തര മന്ത്രി അമിത്ഷായാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. നിമിഷങ്ങള്‍ക്കകം രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. ജമ്മുവും കശ്മീരും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശവും ലഡാക്ക് നിയമസഭയില്ലാത്ത പ്രത്യേക കേന്ദ്ര ഭരണപ്രദേശവുമായി മാറ്റാനുമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.