സ്‌റ്റേറ്റ് ആര്‍ടിസികളെ ഞെട്ടിച്ച് കര്‍ണാടക ആര്‍ടിസി; പ്രതിദിന ടിക്കറ്റ് വരുമാനത്തില്‍ രണ്ടാം സ്ഥാനം; യുപിയെ വെല്ലുവിളിച്ച് മുന്നേറ്റം; കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കരുത്തില്‍ വന്‍കുതിപ്പ്

രാജ്യത്തെ് സ്‌റ്റേറ്റ് റോഡ് ട്രാസ്‌പോര്‍ട്ട് കോര്‍പറേഷനുകളില്‍ വലിയ മുന്നേറ്റം കാഴ്ച്ചവെച്ച് കര്‍ണാടക ആര്‍ടിസി. ദിവസേനയുള്ള ടിക്കറ്റ് വരുമാനത്തില്‍ മൂന്നാം സ്ഥാനത്തു നിന്നും കര്‍ണാടക ആര്‍ടിസി ആറുമാസത്തിനുള്ളില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരം ഏറ്റതോടെയാണ് കര്‍ണാടക ആര്‍ടിസിയുടെ കാലം തെളിഞ്ഞത്.

നേരത്തെ, പ്രതിദിന ടിക്കറ്റ് വരുമാനത്തില്‍ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നത് അയല്‍ സംസ്ഥാനമായ തമിഴ്‌നാടായിരുന്നു. 10.32 കോടി രൂപയാണ് തമിഴ്‌നാട് ടിക്കറ്റ് ഇനത്തില്‍ ഒരു ദിവസം ലഭിച്ചിരുന്നത്. സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 2022-23 വര്‍ഷത്തില്‍ ഇത് 9.21 കോടി മാത്രമായിരുന്നു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വനിതകള്‍ക്കുള്ള സൗജന്യയാത്ര പദ്ധതിയായ ‘ശക്തി’ നടപ്പാക്കിയ ശേഷം വിവിധ ഗതാഗത കോര്‍പറേഷനുകളുടെ പ്രതിദിന വരുമാനത്തില്‍ വര്‍ധനയുണ്ടായെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി തന്നെയാണ് നിയമസഭയെ അറിയിച്ചത്. പദ്ധതി നടപ്പാക്കിയ ശേഷം കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ (കെ.എസ്.ആര്‍.ടി.സി) ശരാശരി ദിവസ വരുമാനം 12.57 കോടി രൂപയാണ്. 2022-23 വര്‍ഷത്തില്‍ ഇത് 9.21 കോടിയായിരുന്നു. ബി.എം.ടി.സി -5.39 കോടി, എന്‍.ഡബ്ല്യു.കെ.ആര്‍.ടി.സി -6.6 കോടി, കെ.കെ.ആര്‍.ടി.സി -5.92 കോടി എന്നിങ്ങനെയാണ് വിവിധ ഗതാഗത കോര്‍പറേഷനുകളുടെ ശരാശരി പ്രതിദിന വരുമാനം.

ടിക്കറ്റ് വരുമാനത്തില്‍ ഇനി കര്‍ണാടക ആര്‍ടിസിയുടെ മുന്നില്‍ ഉത്തര്‍ പ്രദേശ് ആര്‍ടിസി മാത്രമാണ് നിലവില്‍ ഉള്ളത്. 17.51 കോടി രൂപയാണ് യുപി ആര്‍ടിസിയുടെ ടിക്കറ്റ് വരുമാനം. യോഗി ആദിത്യനാഥ് രണ്ടാമതും അധികാരത്തില്‍ വന്നതിന് പിന്നാലെ നൂറുകണക്കിന് പുതിയ ബസുകള്‍ വാങ്ങി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് യുപിആര്‍ടിസിയുടെ ടിക്കറ്റ് വരുമാനം ഉയര്‍ന്നത്.

കര്‍ണാടക ആര്‍ടിസിയുടെ ടിക്കറ്റ് വരുമാനത്തിന് കരുത്തായത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശക്തി പദ്ധതിയാണ്. എല്ലാ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്രയാണ് ശക്തി പദ്ധതിയിലൂടെ ഒരുക്കിയത്. കഴിഞ്ഞ ദിവസം സൗജന്യയാത്രകളുടെ എണ്ണം 100 കോടി കഴിഞ്ഞിരുന്നു. കഴിഞ്ഞ ജൂണില്‍ പദ്ധതി ആരംഭിച്ചശേഷം നവംബര്‍ 22 വരെ 100,47,56,184 പേരാണ് സൗജന്യയാത്ര ഉപയോഗപ്പെടുത്തിയത്.

പദ്ധതി തുടങ്ങിയശേഷം ആകെ യാത്രചെയ്ത 178.6 കോടി യാത്രക്കാരില്‍ 56.2 ശതമാനവും സ്ത്രീകളാണ്. 2397 കോടി രൂപയുടെ ടിക്കറ്റാണ് ശക്തിപദ്ധതി പ്രകാരം അനുവദിച്ചത്. കര്‍ണാടക ആര്‍ടിസി 900.2 കോടി രൂപയുടെയും എന്‍ഡബ്ല്യുകെആര്‍ടിസി 600.6 കോടി രൂപയുടെയും കെകെആര്‍ടിസി 475.9 കോടി രൂപയുടെയും ബിഎംടിസി 420.8 കോടി രൂപയുടെയും ടിക്കറ്റുകളാണ് വിറ്റത്. ഓരോദിവസവും നാല് ആര്‍ടിസികളും ചേര്‍ന്ന് 1.68 ലക്ഷം ട്രിപ്പുകളാണ് നടത്തുന്നത്.

ശക്തി പദ്ധതിക്കായി 4000 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനായി
കഴിഞ്ഞ ബജറ്റില്‍ പദ്ധതിക്കായി 2800 കോടി രൂപ വകയിരുത്തിയിരുന്നു. നവംബര്‍ 22 വരെ പദ്ധതിക്കായി ഇതുവരെ 2400 കോടി ചെലവായിട്ടുണ്ട്.

ശക്തി പദ്ധതിയിലൂടെ യാത്രക്കാരുടെ എണ്ണംകൂടിയതിനാല്‍ കൂടുതല്‍ബസുകള്‍ നിരത്തില്‍ ഇറക്കാന്‍ കര്‍ണാടക ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടക പുതിയതായി 5675 ബസുകള്‍ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ 3404 ഡീസല്‍ ബസുകളും 2271 വൈദ്യുത ബസുകളുമായിരിക്കുമുള്ളത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ആര്‍ടിസിയെന്ന പേര് കര്‍ണാടകയ്ക്ക് സ്വന്തമാകും.