'രാത്രിസമയത്ത് അവിടെ പോയതാണ് പ്രശ്നം'; മൈസൂരില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി കർണാടക മന്ത്രി

മൈസൂരില്‍ എംബിഎ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ പരാമര്‍ശം വിവാദത്തില്‍. സംഭവത്തിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കുറ്റപ്പെടുത്തിയുള്ള മന്ത്രിയുടെ പരാമർശമാണ് വിവാദമായിരിക്കുന്നത്. ‘ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും പോയത് എന്തിന്?’, ‘രാത്രിസമയത്ത് അവിടെ പോയതാണ് പ്രശ്നം’ എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ പരാമർശം.

അതേസമയം മൈസൂരുവില്‍ കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില ഗുരുതരമാണ്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനോ പ്രതികളെ പിടികൂടാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

‘പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന ആണ്‍കുട്ടിയെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ദൌര്‍ഭാഗ്യകരമായ സംഭവമാണിത്. സര്‍ക്കാര്‍ ഗൌരവമായാണ് ഈ സംഭവം എടുത്തിരിക്കുന്നത്. കുറ്റവാളികളെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും’- കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി 7.30നാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. ചാമുണ്ഡി ഹില്‍സിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടിയും സഹപാഠിയും. ഇവരെ ആറംഗ സംഘം പിന്തുടരുകയായിരുന്നു. സഹപാഠിയെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവം നടന്ന് ആറ് മണിക്കൂറിന് ശേഷം ഇരുവരും പ്രധാന റോഡിലേക്ക് പ്രയാസപ്പെട്ട് നടന്നെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അവശനിലയില്‍ കണ്ട ചില യാത്രക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നിന്ന് അലനഹള്ളി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. അക്രമികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സഹപാഠി മൊഴി നല്‍കി.

പണം ആവശ്യപ്പെട്ടാണ് അക്രമികള്‍ ആദ്യം പെണ്‍കുട്ടിയെയും സഹപാഠിയെയും സമീപിച്ചതെന്ന് പൊലീസ് പറയുന്നു. പണം കൊടുക്കാന്‍ വിസമ്മതിച്ചതിന് പിന്നാലെ അക്രമികള്‍ ഇരുവരെയും ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതികള്‍ ബൈക്കില്‍ കടന്നുകളഞ്ഞെന്നും പൊലീസ് അറിയിച്ചു.

മഹാരാഷ്ട്ര സ്വദേശിനിയായ പെണ്‍കുട്ടി മൈസൂരിലെ ഒരു സ്വകാര്യ കോളജിലാണ് പഠിക്കുന്നത്. സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടിയുടെ മൊഴി കൂടി രേഖപ്പെടുത്താന്‍ കഴിഞ്ഞാല്‍ പ്രതികളെ കുറിച്ച് കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.