കര്‍ണാടക ഹിജാബ് വിവാദം: പ്രതിഷേധത്തിനടുത്ത് മാരകായുധങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍

കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെതിരെ പ്രതിഷേധം നടക്കുന്ന ഉഡുപ്പി ജില്ലയിലെ കുന്ദാപൂരില്‍ ഗവണ്‍മെന്റ് പി.യു കോളജിന് സമീപം മാരകായുധങ്ങളുമായി രണ്ട് പേര്‍ പിടിയില്‍. കുന്ദാപൂര്‍ ഗംഗോല്ലി ഗ്രാമത്തില്‍ നിന്നുള്ള അബ്ദുള്‍ മജീദ് (32), റജബ് (41) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടത്തില്‍ നിന്ന ഓടി രക്ഷപ്പെട്ട മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.

കാമ്പസില്‍ ഹിജാബ് നിരോധിക്കാനുള്ള അധികാരികളുടെ തീരുമാനത്തിനെതിരെ കോളേജിലെ ഒരു വിഭാഗം മുസ്ലീം വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ കാവി ഷാള്‍ ധരിച്ചുള്ള മറ്റ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധവും നടന്നിരുന്നു. പി.യു കോളേജിലെയും ഭണ്ഡ്കര്‍ക്കേഴ്‌സ് കോളജിലെയും വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് ക്ലാസ് മുറികളില്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സദാശിവ പ്രഭുവിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിരിക്കുകയാണ്.

സ്‌കൂള്‍ മാനേജ്മെന്റ് തീരുമാനിച്ച യൂണിഫോം മാത്രമേ ധരിക്കാന്‍ പാടുള്ളൂവെന്നും മറ്റ് മതപരമായ ആചാരങ്ങള്‍ കോളജുകളില്‍ അനുവദിക്കില്ലെന്നും കാണിച്ച് വിദ്യാഭ്യാസ ബോര്‍ഡ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്.

വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം കടന്നാക്രമിക്കുന്നതോടെ പ്രതിഷേധം രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്.