ബെംഗളൂരുവില്‍ നിന്ന് കേരളത്തിന് അരികിലേക്ക് വരെ ആഭ്യന്തര സര്‍വീസുകള്‍; വിമാനങ്ങള്‍ വാങ്ങാന്‍ കര്‍ണാടക; കെഎസ്ആര്‍ടിസി മോഡല്‍ കമ്പനി തുടങ്ങാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍

രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് സ്വന്തമായി ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ച് കര്‍ണാട സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി മോഡല്‍ വിമാന കമ്പനി തുടങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളുമായി വ്യോമ കണക്ടിവിറ്റി ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന വ്യവസായ-അടിസ്ഥാന സൗകര്യ വികസനമന്ത്രി എം.ബി പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്.

സ്റ്റാര്‍ എയര്‍ സ്ഥാപകനും സി.ഐ.യുമായ സഞ്ജയ് ഗോദയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. പുതിയ എയര്‍ ക്രാഫ്റ്റ് വാങ്ങാന്‍ നിലവില്‍ 200 കോടി രൂപ ചെലവ് വരിക. ഇത്തരത്തില്‍ മൂന്ന് പുതിയ എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാന്‍ 600 കോടിയായിരിക്കും ചെലവ്.
വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതിനേക്കാളും ലാഭം ഇതാണെന്നും അദേഹം പറഞ്ഞു. വിമാനം വാടകയ്ക്ക് എടുക്കുന്നത് ചിന്തിക്കുന്നില്ലെന്നും വിമാനങ്ങള്‍ക്കായി കര്‍ണാടക സര്‍ക്കാറിന് 600 കോടി മുടക്കാന്‍ സാധിക്കുമെന്നും എം.ബി പാട്ടീല്‍ പറഞ്ഞു.

സര്‍ക്കാര്‍ വാങ്ങുന്ന വിമാനങ്ങളുപയോഗിച്ച് ബംഗളൂരു-മൈസൂരു, ബംഗളൂരു-കല്‍ബുര്‍ഗി, ബംഗളൂരു-ഹുബ്ബള്ളി, ബംഗളൂരു-ഷിമോഗ, മൈസുരു-കല്‍ബുര്‍ഗി റൂട്ടുകളിലെ എയര്‍ കണക്റ്റിവിറ്റി മെച്ചപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയായിരിക്കും സര്‍വീസുകള്‍ തീരുമാനിക്കുക. സംസ്ഥാനത്ത് ഏറ്റവും വേഗത്തിലുള്ള യാത്ര അവസരമാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ തുറക്കുന്നത്.

പുതുതായി ആരംഭിക്കുന്ന വിജയ്പുര, റായ്ച്ചൂര്‍, ബെല്ലാരി, കര്‍വാര്‍, ഹാസന്‍ വിമാനത്താവളങ്ങളുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സര്‍വീസുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിന് കൂടുതല്‍ സ്ഥലങ്ങളില്‍ എയര്‍ സ്ട്രിപ്പ് തുടങ്ങുന്നതിനുള്ള സാധ്യത പരിശോധിക്കും. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കുടക്, ധര്‍മ്മസ്ഥല, ചിക്ക്മംഗ്‌ളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ എയര്‍ സ്ട്രിപ്പ് ആരംഭിക്കുമെന്നും അദേഹം വ്യക്തമാക്കി.