കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല; പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍; പിന്നില്‍ ബിജെപി; വാര്‍ത്തകള്‍ എല്ലാം തള്ളി എ.ഐ.സി.സി

കര്‍ണാടകയിലെ മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും തള്ളി എ.ഐ.സി.സി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. മുഖ്യമന്ത്രി തീരുമാനം ഇന്നോ നാളെയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ പ്രഖ്യാപിക്കുമെന്നും ഇത് സംബന്ധിച്ച് വരുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും അദേഹം വ്യക്തമാക്കി. ഇപ്പോള്‍ പ്രചരിക്കുന്ന തീയതികളില്‍ അടക്കം സത്യമില്ല. ഇത്തരം പ്രചരണങ്ങള്‍ ബിജെപിയാണ് നടത്തുന്നത്. പ്രഖ്യാപനം വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിച്ചു കഴിഞ്ഞുവെന്നും മന്ത്രിസഭ ഇന്നു തന്നെ അധികാരമേല്‍ക്കുമെന്നുമുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.

അതേസമയം, 2019ലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ചതിന് പിന്നിലെ വിമതനീക്കങ്ങളില്‍ സിദ്ധരാമയ്യയ്ക്കും പങ്കുള്ളതായി മുന്‍ മന്ത്രി കെ.സുധാകര്‍ വെളിപ്പെടുത്തി. എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അട്ടിമറിച്ചതിന് പിന്നാലെ സിദ്ധരാമയ്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സുധാകര്‍ അന്നത്തെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളായിരുന്നു. പിന്നീട്് അദേഹം ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

2018ല്‍ എംഎല്‍എമാര്‍ തങ്ങളുടെ ആശങ്കകളുമായി അന്നത്തെ ഏകോപന സമിതി അധ്യക്ഷന്‍ സിദ്ധരാമയ്യയുടെ അടുത്ത് ചെന്നു. എന്നാല്‍ അദ്ദേഹം നിസ്സഹായത പ്രകടിപ്പിച്ചു. ഈ സര്‍ക്കാരില്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും തന്റെ നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ പോലും സ്തംഭിച്ചിരിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ കാത്തിരിക്കാമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഒരു ദിവസം പോലും കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ തുടരാന്‍ അനുവദിക്കില്ലെന്നും സിദ്ധരാമയ്യ എംഎല്‍എമാര്‍ക്ക് ഉറപ്പ് നല്‍കിയെന്ന് അദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തി.