ബിജെപി നയം പിന്തുടര്‍ന്ന് കോണ്‍ഗ്രസും; കര്‍ണാടകയില്‍ ഹിജാബ് നിരോധനം തുടരും; ഉത്തരവിറക്കി കെഇഎ; ഇരട്ടത്താപ്പിനെതിരെ മുസ്ലീം സംഘടനകള്‍

ഹിജാബ് നിരോധനം എടുത്തുകളയുമെന്ന നിലപാടില്‍ മലക്കംമറിഞ്ഞ് കര്‍ണാടക സര്‍ക്കാര്‍. ബിജെപി കൊണ്ടുവന്ന നിയമം അധികാരത്തില്‍ എത്തിയാല്‍ എടുത്തുമാറ്റുമെന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്.

എന്നാല്‍, ഇന്നലെ സര്‍ക്കാര്‍ മത്സരപ്പരീക്ഷകളിലെല്ലാം തലമറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ച് ഉത്തരവിറങ്ങിയതോടെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്തായത്. കര്‍ണാടക പരീക്ഷാ അതോറിറ്റിയുടെ (കെഇഎ) ഉത്തരവില്‍ ‘ഹിജാബ് ‘ എന്നു പറയാതെ തലമറയ്ക്കുന്ന വസ്ത്രം അനുവദിക്കില്ലെന്നാണ് അറിയിച്ചത്. സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഒക്ടോബറില്‍ നടന്ന മത്സരപ്പരീക്ഷകളില്‍ ഹിജാബ് അനുവദിച്ചതിനെതിരെ ബിജെപി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. 2022 ജനുവരിയില്‍ ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ഥികളെ അധികൃതര്‍ പുറത്താക്കിയിരുന്നു. തുടര്‍ന്ന് വ്യാപക സംഘര്‍ഷമുണ്ടാവുകയും ബിജെപി സര്‍ക്കാര്‍ ഹിജാബ് നിരോധിച്ച് ഉത്തരവിറക്കുകയും ചെയ്തു.