കേരളാ സ്‌റ്റോറിക്ക് കേരളീയര്‍ നല്‍കിയ പണി; ബജറംഗ് ബലി പ്രചാരണം ക്ലച്ച് പിടിച്ചില്ല; മോദിയുടെ പ്രചാരണങ്ങള്‍ തിരിച്ചടിച്ചു; കര്‍ണാടകയില്‍ വാടി ബി.ജെ.പി സ്വപ്‌നങ്ങള്‍

കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചരണത്തിന് അവസാനഘട്ടത്തിലാണ് ചൂടുപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റോഡ് ഷോയിലാണ് പ്രചരണ വിഷയങ്ങള്‍ തന്നെ തീരുമാനിച്ചത്. ബജറംഗ് ബലിയും കേരള സ്‌റ്റോറിയും ഒക്കെ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്നതാണ്. പക്ഷേ, ഇൗ രണ്ടു പ്രചരണങ്ങളും ബിജെപിക്ക് തിരിച്ചടിയാണ് സമ്മാനിച്ചതെന്ന് ഫലം പുറത്തുവന്നപ്പോള്‍ വ്യക്തമാകുന്നു.

ബെംഗളൂരുവിലും ദക്ഷിണ കന്നഡയിലും സ്ഥാനാര്‍ത്ഥികളുടെ ജയതോല്‍വികള്‍ നിര്‍ണയിക്കുന്നതില്‍ പ്രധാനശക്തിയാണ് മലയാളികള്‍. കേരളത്തില്‍ നിന്നു കുടിയേറിയ മലയാളികള്‍ കോണ്‍ഗ്രസിന് അനുകൂലമായാണ് ഇക്കുറി ചിന്തിച്ചത്. കേരളത്തെ അപമാനിക്കുന്ന തരത്തില്‍ നിര്‍മിച്ച കേരള സ്റ്റോറി സിനിമയുടെ പ്രചാരണം പ്രധാനമന്ത്രി തന്നെ ഏറ്റെടുത്തത് മലയാളികളെ പ്രകോപിപ്പിച്ചിരുന്നു. കര്‍ണാടകയിലും തങ്ങള്‍ ഒറ്റപ്പെടുമോയെന്ന ചിന്തയാണ് മലയാളികളെ കോണ്‍ഗ്രസിനോട് അടുപ്പിച്ചത്. ബിജെപിയ്ക്ക് തുടര്‍ ഭരണം ലഭിച്ചാല്‍ കൂടുതല്‍ ആക്രമങ്ങള്‍ സംസ്ഥാനത്ത് നടക്കുമോയെന്നും കുടിയേറ്റ മലയാളികള്‍ ഭയപ്പെട്ടിരുന്നു.

ഭീകരവാദത്തെ തുറന്നു കാട്ടുന്ന സിനിമയാണ് കേരള സ്റ്റോറിയെന്നാണ് തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരുമായി പിന്‍വാതില്‍ ചര്‍ച്ച കോണ്‍ഗ്രസ് നടത്തുന്നു. സിനിമ ഇന്ത്യ വിരുദ്ധ ശക്തികളെ തുറന്നുകാട്ടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

പത്തു പ്രാവശ്യമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പര്യടനം നടത്തിയത്. മൈസൂര്‍ ബാംഗ്ലൂര്‍ ഹൈവേ ഉള്‍പ്പെടെ ആയിരക്കണക്കിനു കോടി രൂപയുടെ വികസന പ്രവര്‍ത്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അതൊന്നും ഫലപ്രദം ആകില്ലന്ന് കണ്ടപ്പോള്‍ നഗ്‌നമായ വര്‍ഗീയതയില്‍ അഭയം തേടി. മുസ്ലിം സംവരണം എടുത്തു കളയലും ഹിജാബ് വിഷയവും കൂടുതല്‍ വിഭാഗീയത സൃഷ്ടിക്കുമെന്ന് കരുതി അവയെ തിരഞ്ഞെടുപ്പ് ആയുധങ്ങള്‍ ആക്കി മാറ്റി. എന്നിട്ടും കോണ്‍ഗ്രസ് മുന്നേറ്റത്തിന് മുന്നില്‍ ബിജെപിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

അതിനു പ്രധാനപ്പെട്ട കാരണം ബസവ രാജ് ബൊമ്മ സര്‍ക്കാര്‍ അത്രയേറേ എതിര്‍പ്പ് ജനങ്ങളില്‍ നിന്നും സമ്പാദിച്ചു എന്നതായിരുന്നു. അഴിമതിയും വര്‍ഗീയതയും കൊടികുത്തി വാണ ബിജെപി ഭരണത്തില്‍ നിന്നും ജനങ്ങള്‍ ശരിക്കും ഒരു മാറ്റം ആഗ്രഹിച്ചു. അതാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനം. അഴിമതിയെയും ഭരണവീഴ്ചയെയും വര്‍ഗീയത കൊണ്ട് മറച്ചു പിടിക്കാനുള്ള ബിജെപി യുടെ നീക്കത്തിനാണ് കര്‍ണാടകയിലെ ജനങ്ങള്‍ തിരിച്ചടി നല്‍കിയത്.

പതിനൊന്നു ശതമാനം വരുന്ന ന്യുനപക്ഷങ്ങളെ ഒറ്റപ്പെടുത്തി ഭൂരിപക്ഷ സമുദായ വോട്ടുകളെ ഏകീകരിക്കുക എന്ന തന്ത്രം ആണ് ബിജെപി കര്‍ണാടകയിലും സ്വീകരിച്ചത്. ഈ നീക്കം അമ്പേ പാളി എന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്.