കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടിയ ജവാന്‍ കുടിയേറ്റക്കാരനെന്ന പേരില്‍ അറസ്റ്റിലായി

കാര്‍ഗില്‍ യുദ്ധത്തിലടക്കം രാജ്യത്തിന് വേണ്ടി പൊരുതിയ സൈനികനെ വിദേശിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു. മൂന്ന് പതിറ്റാണ്ട് രാജ്യത്തെ സേവിച്ച സൈനികന്‍ മുഹമ്മദ് സനോല്ലയെയാണ് അനധികൃത കുടിയേറ്റം നടത്തിയ ആള്‍ എന്ന നിലയില്‍ അറസ്‌ററ് ചെയ്തത്.

സൈന്യത്തില്‍ നിന്ന് വിരമിച്ച ഇദ്ദേഹം ബോര്‍ഡര്‍ പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്ത് വരവെയാണ് അസം ബോര്‍ഡര്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ അറസ്റ്റ് ചെയ്തത്. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ എന്ന അവകാശവാദവുമായി കേന്ദ്രസര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന പൗരത്വ രജിസ്‌ററര്‍ ബില്‍ വിവാദമായിരുന്നു. അസമിലാണ് ഇത് ഏറ്റവും വലിയ പ്രതിസന്ധിയുണ്ടാക്കിയത്. രാജ്യത്ത് താമസിക്കുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കി പുതുക്കിയ പട്ടിക ജൂലായ്ക്ക് മുമ്പ് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

അസമില്‍ മാത്രം 1,25,333 പേരുടെ പൗരത്വത്തില്‍ സംശയമുണ്ടെന്ന് മന്ത്രി ചന്ദ്ര മോഹന്‍ പതോവ പറഞ്ഞിരുന്നു. ഇതുവരെ മുഹമ്മദ് സനോല്ലയെ പോലെ ഏഴോളം സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നാണ് വിവരം.