കനയ്യ കുമാർ സി.പി.ഐ ഓഫീസിൽ സ്ഥാപിച്ച എ.സി അഴിച്ചു കൊണ്ടുപോയി

കനയ്യ കുമാർ കോൺഗ്രസ് പാർട്ടിയിൽ ചേരാൻ സാദ്ധ്യതയുണ്ടെന്ന വർത്തകൾക്കിടെ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കനയ്യ പട്നയിലെ സിപിഐയുടെ സംസ്ഥാന ഓഫീസിൽ താൻ സ്ഥാപിച്ച എസി അഴിച്ചുകൊണ്ടുപോയി. സിപിഐ ബിഹാർ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ ചൊവ്വാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു.

“എസി അഴിച്ചു കൊണ്ടുപോകാൻ ഞാൻ സമ്മതം നൽകി, കാരണം അദ്ദേഹം അത് സ്വന്തം ചെലവിൽ ഇൻസ്റ്റാൾ ചെയ്തു,” രാം നരേഷ് പാണ്ഡെ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

കോൺഗ്രസിൽ ചേരാനുള്ള തന്റെ തീരുമാനം കനയ്യ കുമാർ തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്
രാം നരേഷ് പാണ്ഡെ പറഞ്ഞതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

“കനയ്യ കുമാർ കോൺഗ്രസിൽ ചേരില്ലെന്ന് ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നു, കാരണം അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റ് മനോഭാവമാണ്, അത്തരം ആളുകൾ അവരുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചു നിൽക്കും.” രാം നരേഷ് പാണ്ഡെ പറഞ്ഞു.

സെപ്റ്റംബർ 4, 5 തിയതികളിൽ സി.പി.ഐയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ കുമാർ പങ്കെടുത്തതായും രാം നരേഷ് പാണ്ഡെ പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹം പാർട്ടി വിടാനുള്ള ഉദ്ദേശ്യം പറഞ്ഞിട്ടില്ല, പ്രത്യേക പാർട്ടി പദവിയും അദ്ദേഹം ആവശ്യപ്പെട്ടില്ല എന്നും രാം നരേഷ് പാണ്ഡെ വ്യക്തമാക്കി.

ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറും ഗുജറാത്തിൽ നിന്നുള്ള രാഷ്ട്രീയ ദളിത് അധികാർ മഞ്ച് (ആർഡിഎഎം) എംഎൽഎ ജിഗ്നേഷ് മേവാനിയും ഇന്ന് കോൺഗ്രസ് പാർട്ടിയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more

നിലവിൽ, സിപിഐ നേതാവായ കനയ്യ കുമാർ, പാർട്ടിയുടെ ഉന്നത തീരുമാനമെടുക്കുന്ന നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമാണ്. ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തിൽ നിന്നുള്ള ഒരു സ്വതന്ത്ര എംഎൽഎയും ആർഡിഎഎം കൺവീനറുമാണ് ജിഗ്നേഷ് മേവാനി. 2017 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ, വഡ്ഗാം മണ്ഡലത്തിൽ മേവാനിക്കെതിരെ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയെ നിർത്തിയില്ല.