മധ്യപ്രദേശ് പ്രതിസന്ധി; മുഖ്യമന്ത്രി കമൽനാഥ് ഗവർണറുമായി വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് ചർച്ച നടത്തി

മധ്യപ്രദേശ് സർക്കാരിനെ പ്രതിസന്ധിയിലാക്കി 22 കോൺഗ്രസ് എം‌എൽ‌എമാർ രാജിവെച്ചതിന് മൂന്ന് ദിവസത്തിന് ശേഷം സംസ്ഥാന മുഖ്യമന്ത്രി കമൽനാഥ് ഗവർണർ ലാൽജി ടാൻ‌ഡനുമായി വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് ചർച്ച നടത്തി. മുൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് രാജി.

ഹോളി അവധിക്കാലം കഴിഞ്ഞ് ഭോപ്പാലിലേക്ക് മടങ്ങിയ ഗവർണർ ലാൽജി ടാൻഡനും കമൽനാഥും തമ്മിലുള്ള കൂടിക്കാഴ്ച, വിമത എം‌എൽ‌എമാർ നിയമസഭാ സ്പീക്കർ നർമ്മദ പ്രസാദ് പ്രജാപതിയുടെ മുമ്പാകെ ഹാജരായി രാജി സമർപ്പിക്കാനുള്ള സമയപരിധി അടുത്ത സാഹചര്യത്തിലാണ്.

ബി.ജെ.പി സംസ്ഥാനത്ത് കുതിരക്കച്ചവടം നടത്തുന്നതായി ഗവർണർക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആരോപിച്ചു. “മധ്യപ്രദേശിലെ ബി.ജെ.പിയുടെ അധാർമ്മികവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കാൻ ഞാൻ നിർബന്ധിതനാണ്,” അദ്ദേഹം പറഞ്ഞു.