24 മണിക്കൂര്‍ സമയം തരും, അതിനുള്ളില്‍ തീരുമാനമെടുക്കണം! അല്ലെങ്കില്‍ കര്‍ഷകരുടെ ശക്തി എന്തെന്ന് കാണും; കേന്ദ്രത്തോട് തെലങ്കാന മുഖ്യമന്ത്രി

കേന്ദ്രത്തിന്റേത് ‘വിവേചനപരമായ’ ഭക്ഷ്യധാന്യ സംഭരണ നയമാണെന്നും ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, സംസ്ഥാനത്ത് നിന്ന് ഭക്ഷ്യധാന്യം വാങ്ങുന്നത് സംബന്ധിച്ച് 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. തീരുമാനമുണ്ടായില്ലെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദിയോടും (വാണിജ്യ, വ്യവസായ മന്ത്രി) പീയുഷ് ഗോയലിനോടും അഭ്യര്‍ത്ഥിക്കുന്നു; തെലങ്കാനയില്‍ നിന്നും ഭക്ഷ്യധാന്യം വാങ്ങുക. നിങ്ങളില്‍ നിന്ന് എന്തെങ്കിലും ഓര്‍ഡര്‍ വരാന്‍ ഞങ്ങള്‍ 24 മണിക്കൂര്‍ കാത്തിരിക്കും. 24 മണിക്കൂറിന് ശേഷം ഞങ്ങള്‍ തീരുമാനമെടുക്കും. എന്താണ് ചെയ്യേണ്ടത്, ഞങ്ങള്‍ക്കറിയാം. ‘ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) ദേശീയ തലസ്ഥാനത്ത് സംഘടിപ്പിച്ച ‘ഒരു രാജ്യം-ഒരു ഭക്ഷ്യധാന്യ സംഭരണ നയം’ ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ സംസാരിക്കവെ റാവു പറഞ്ഞു.

റാവുവിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) വക്താവ് രാകേഷ് ടികായത്തും പരിപാടിയില്‍ പങ്കെടുത്തു. ഒരു സര്‍ക്കാരും ശാശ്വതമല്ലെന്നും കേന്ദ്രം പുതിയ സംയോജിത കാര്‍ഷിക നയം കൊണ്ടുവന്നില്ലെങ്കില്‍ സര്‍ക്കാരിനെത്തന്നെ മാറ്റുമെന്നും ടിആര്‍എസ് അധ്യക്ഷന്‍ പറഞ്ഞു.

”കര്‍ഷകര്‍ യാചകരല്ല. അവര്‍ യാചിക്കുന്നില്ല; അവര്‍ അവരുടെ അവകാശങ്ങള്‍ തേടുന്നു. പുതിയ കാര്‍ഷിക നയം രൂപീകരിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് പറയുന്നു. നിങ്ങള്‍ അത് ചെയ്യുന്നില്ലെങ്കില്‍, ഞങ്ങള്‍ നിങ്ങളെ നീക്കം ചെയ്യും. പുതിയ സര്‍ക്കാര്‍ പുതിയ സംയോജിത കാര്‍ഷിക നയം നേടി അത് നടപ്പാക്കും. കര്‍ഷകരോട് കലഹിക്കരുത്. അങ്ങനെ സംഭവിക്കുമ്പോഴെല്ലാം സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഇന്ത്യന്‍ ചരിത്രം പറയുന്നു. കര്‍ഷകര്‍ക്ക് അത്തരം ശക്തിയുണ്ട്, റാവു പറഞ്ഞു.

സര്‍ക്കാര്‍ പ്രതികരിച്ചില്ലെങ്കില്‍ തെലങ്കാന പരിഹാരം കാണും. അപ്പോള്‍ ഞാന്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി സര്‍ക്കാരിനെയും അവരുടെ നയങ്ങളെയും തുറന്നുകാട്ടും. രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ചും അവരുടെ (കേന്ദ്ര സര്‍ക്കാര്‍) നയങ്ങളെക്കുറിച്ചും ആലോചിക്കാന്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകരുമായും സുഹൃത്തുക്കളുമായും കൂടിക്കാഴ്ച നടത്തും, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.