സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‌ഡെ ഇന്ന് ചുമതലയേല്‍ക്കും

രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ 47-ാമത്തെ ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‌ഡെ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 9.30-ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേല്‍ക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. 2013- ലാണ് ബോബ്‌ഡെ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്.

ശരദ് അരവിന്ദ് ബോംബ്ഡെ എന്ന എസ്എ ബോംബ്ഡെ മുമ്പ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റിയുടേയും മുംബൈ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയുടേയും ചാന്‍സലറായും ബോംബ്ഡെ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തോളമാണ് അദ്ദേഹത്തിന് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കാനാവുക.മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയാണ് ഇദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, സുപ്രീം കോടതി ജഡ്ജിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ശേഷം 10.30ന് സുപ്രീംകോടതിയിലെത്തി ആദ്യ ദിവസത്തെ കേസുകള്‍ പരിഗണിക്കും. 30 കേസുകളാണ് നാളെ ചീഫ് ജസ്റ്റിസിന് മുമ്പാകെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 40 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം ഇന്നലെയാണ് ഇന്നലെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രജ്ഞന്‍ ഗൊഗോയ് വിരമിച്ചത്.