അര്‍ദ്ധരാത്രി 12 വരെ ചേംബറില്‍ കാത്തിരിക്കും; അതിനു മുമ്പ് സുപ്രീംകോടതി രേഖകള്‍ എത്തിക്കണം; അധികാരത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി; അസാധാരണ നീക്കം തടഞ്ഞ് ഡി.വൈ ചന്ദ്രചൂഡ്

രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതിയുടെ അധികാരപരിധിയില്‍ കൈകടത്തി ഹൈക്കോടതി. രാജ്യത്ത് അസാധാരണമായി നടന്ന നടപടി രാത്രി തന്നെ റദ്ദാക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. കല്‍ക്കട്ട ഹൈക്കോടതിയാണ് സുപ്രീംകോടതിയുടെ അധികാരപരിധിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത്.

ബംഗാളിലെ അധ്യാപക നിയമന അഴിമതി സംബന്ധിച്ച കേസിലാണ് സുപ്രീംകോടതിയും ഹൈക്കോടതിയും നേര്‍ക്കുനേര്‍ പോര്‍മുഖം തുറന്നത്. ഇന്നലെ രാവിലെ സുപ്രീം കോടതി കല്‍ക്കട്ട ഹൈക്കോടതിയിലെ കേസ് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യയയുൂടെ ബെഞ്ചില്‍നിന്നു മാറ്റാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, പിന്നീട് നടന്നത് ആരും പ്രതീക്ഷിക്കാത്ത നടപടികളാണ്.
രാത്രി പന്ത്രണ്ടു മണിക്കകം രേഖകള്‍ എത്തിക്കണമെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറലിനോട് ജസ്റ്റിസ് ഗംഗോപാധ്യായ സ്വമേധയാ നിര്‍ദേശം നല്‍കി.

എന്നാല്‍, ഹൈക്കോടതിയുടെ ഈ നിര്‍ദേശ, അടിയന്തര സിറ്റിങ്ങിലൂടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിജിത് ബാനര്‍ജി ആരോപണ വിധേയനായ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഗംഗോപാധ്യായ ടെലിവിഷന്‍ ചാനലിന് അഭിമുഖം നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ വാര്‍ത്താ മാധ്യമങ്ങളില്‍ പരസ്യമായി സംസാരിക്കില്ലെന്ന കീഴ്വഴക്കം മറികടന്നായിരുന്നു ജസ്റ്റിസ് ഗംഗോപാധ്യായയുടെ നടപടി.

ഇതു ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സുപ്രീംകോടതി ഹൈക്കോടതി രജിസ്ട്രിയില്‍നിന്നു വിവരങ്ങള്‍ തേടി. രജിസ്ട്രി റിപ്പോര്‍ട്ടും ചാനല്‍ അഭിമുഖവും പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെ്ഞ്ച് ജസ്റ്റിസ് ഗംഗോപാധ്യായയെ കേസില്‍നിന്നു മാറ്റാന്‍ നിര്‍ദേശിച്ചു.

ഈ ഉത്തരവിലേക്കു നയിച്ച നടപടിക്രമങ്ങളുടെ രേഖകള്‍ അറിയിക്കാനാണ് ജസ്റ്റിസ് ഗംഗോപാധ്യായ സുപ്രീം കോടതി സെക്രട്ടറി ജനറലിനു നിര്‍ദേശം നല്‍കിയത്. സുതാര്യഹ്ക്കു വേണ്ടിയാണ് വിവരങ്ങള്‍ ആരായുന്നതെന്ന് ജസ്റ്റിസ് ഗംഗോപാധ്യായ ഉത്തരവില്‍ പറഞ്ഞു. അര്‍ധരാത്രി പന്ത്രണ്ടു മണി വരെ ഞാന്‍ ചേംബറില്‍ കാത്തിരിക്കും. രേഖകളുടെ രണ്ടു കോപ്പി അതിനകം എത്തിക്കണമെന്ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Read more

എന്നാല്‍, കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് അനുചിതമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് എഎസ് ബൊപ്പണ്ണയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അതിനാല്‍ ഉത്തരവ് സ്റ്റേ ചെയ്യുകയാണെന്നും കല്‍ക്കട്ട ഹൈക്കോടതി രജിസ്ട്രിയെ ഇക്കാര്യം അറിയിക്കാന്‍ സെക്രട്ടറി ജനറലിനോടു സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തു.