ബ്രിജ് ഭൂഷണ്‍ സിംഗിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ജെപി നഡ്ഡ; ക്ഷണം ഗുസ്തി ഫെഡറേഷന്‍ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ

ദേശീയ ഗുസ്തി ഫെഡറേഷന്‍ കായിക മന്ത്രാലയം സസ്‌പെന്റ് ചെയ്തതിന് പിന്നാലെ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. ഗുസ്തി താരങ്ങളുടെ പ്രതിഷേധം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയതോടെയാണ് കായിക മന്ത്രാലയത്തിന്റെ നടപടി.

ബ്രിജ് ഭൂഷണ്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഡിസംബര്‍ 21ന് വീണ്ടും തിരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാല്‍ ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ അടുത്ത അനുയായിയായ സഞ്ജയ് സിംഗ് ആണ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഇതോടെയാണ് താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഗുസ്തി അവസാനിപ്പിക്കുന്നതായി സാക്ഷി മാലിക് പ്രഖ്യാപിച്ചിരുന്നു. തനിക്ക് ലഭിച്ച പത്മ പുരസ്‌കാരം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ തിരികെ സമര്‍പ്പിച്ച് ബജ്‌റംഗ് പൂനിയയും പ്രതിഷേധിച്ചിരുന്നു.

വനിത ഗുസ്തി താരം ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയപ്പോഴും പ്രതിഷേധവുമായി ആദ്യം രംഗത്ത് വന്നത് സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, വിനയ് ഫോഗട്ട് എന്നിവരായിരുന്നു. എന്നാല്‍ ബ്രിജ് ഭൂഷണ്‍ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ കായിക മന്ത്രി ആരോപണങ്ങളില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് ബ്രിജ് ഭൂഷണ്‍ അന്ന് സ്ഥാനമൊഴിഞ്ഞത്.