ഇരുസഭകളിലുമായി കഴിവ് തെളിയിച്ചത് 13 പേര്‍; അഭിമാനമായി ജോണ്‍ ബ്രിട്ടാസ്; മികച്ച പാര്‍ലമെന്റേറിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന അവാര്‍ഡ് ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയ്ക്ക്. പാര്‍ലമെന്ററി സഹമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടി എസ് കൃഷ്ണമൂര്‍ത്തി സഹാധ്യക്ഷനായിരുന്നു. രാജ്യസഭയിലെ ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ചര്‍ച്ചകളിലെ പങ്കാളിത്തം, ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പടെ സഭാ നടപടികളിലെ പ്രാഗല്‍ഭ്യം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരമെന്ന് ജൂറി അറിയിച്ചു.

മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ പാര്‍ലമെന്ററിയന്‍ അവാര്‍ഡിന്റെ നിര്‍വഹണ ചുമതല പ്രൈം പോയിന്റ് ഫൗണ്ടേഷനാണ്.

രാജ്യസഭയില്‍ മൂന്ന് പേരെ തെരഞ്ഞെടുത്തപ്പോള്‍ ജോണ്‍ ബ്രിട്ടാസ് ആദ്യ പേരുകാരനായി. എംപിയായി ആദ്യവര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടുതന്നെ സന്‍സദ് രത്‌ന അവാര്‍ഡിന്റെ പട്ടികയില്‍ ഇടം പിടിക്കുക എന്ന ചരിത്രവും ബ്രിട്ടാസിന് സ്വന്തമായി. ഡോ. മനോജ് കുമാര്‍ ഝാ, ഫൗസിയ തഹ്‌സീന്‍ അഹമ്മദ് ഖാന്‍ എന്നിവരും അവാര്‍ഡിന് അര്‍ഹരായി.

ബിദ്യുത് ബരണ്‍ മഹതോ, ഡോ. സുകാന്ത മജുംദാര്‍, കുല്‍ദീപ് റായ് ശര്‍മ്മ, ഡോ. ഹീണ വിജയകുമാര്‍ ഗാവിത, അധിര്‍ രഞ്ജന്‍ ചൗധരി, ഗോപാല്‍ ചിനയ്യ ഷെട്ടി, സുദീര്‍ ഗുപ്ത, ഡോ. അമോല്‍ റാം സിംഗ് കോളി എന്നിവരാണ് ലോക് സഭാംഗങ്ങളായ അവാര്‍ഡ് ജേതാക്കള്‍.