ജോധ്പൂര്‍ സംഘര്‍ഷം: രാജസ്ഥാന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജസ്ഥാനിലെ ജോധ്പൂരില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സാഹചര്യം മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സംസ്ഥാനത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ്, പൊലീസ് അധികാരികളില്‍ കേന്ദ്രം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ജോധ്പൂരില്‍ ഉണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ ഇതുവരെ നൂറോളം പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഈദ് ദിനത്തിലും തലേന്നുമായി രണ്ട് സമുദായങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 52 പേരെ രാജസ്ഥാന്‍ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് 45 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് കര്‍ഫ്യൂ ഇപ്പോഴും തുടരുകയാണ്.

ഉദയ് മന്ദിര്‍, നാഗോരി ഗേറ്റ്, പ്രതാപ് നഗര്‍, ദേവ് നഗര്‍ എന്നിവയുള്‍പ്പെടെ പത്തോളം സ്ഥലങ്ങളില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിദ്വേഷ പ്രചരണവും കിംവദന്തികളും പ്രചരിപ്പിക്കാതിരിക്കാന്‍ പ്രദേശത്തെ ഇന്റര്‍നെറ്റ് സൗകര്യങ്ങളും താത്ക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.

ജലോരി ഗേറ്റ് പ്രദേശത്ത് പെരുന്നാള്‍ പതാകകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. ഇത് തിങ്കളാഴ്ച രാത്രി കല്ലേറിലേക്ക് നയിച്ചു. ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ബാറ്റണും പ്രയോഗിച്ചു. ജോധ്പൂരില്‍ മൂന്ന് ദിവസത്തെ പരശുരാമ ജയന്തി ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം.

സ്വാതന്ത്ര്യ സമര സേനാനി ബല്‍മുകുന്ദ് ബിസ്സയുടെ പ്രതിമയ്ക്കൊപ്പം ഈദ് പതാകകള്‍ സ്ഥാപിച്ചതാണ് തര്‍ക്കത്തിന് കാരണം. പരശുരാമജയന്തിക്ക് മുന്നോടിയായി അവിടെ സ്ഥാപിച്ച കാവിക്കൊടി കാണാതായെന്ന് ഇതരസമുദായക്കാര്‍ ആരോപിച്ചതോടെ ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചക്കുകയായിരുന്നു.

അക്രമത്തില്‍ ബിജെപിക്ക് പങ്കുണ്ടെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിക്കുന്നത്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ദ്ധിച്ചത് മൂലമുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അവര്‍ ഇത് ബോധപൂര്‍വം ചെയ്യുന്നതാണെന്ന് ഗെഹ്ലോട്ട് വിമര്‍ശിച്ചു.